തിരുവനന്തപുരം : ആഗോളതലത്തിലെ തൊഴിൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോർക്ക സംഘടിപ്പിച്ച ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയെ തുടർന്ന് തൊഴിൽ സമ്പ്രദായങ്ങൾ മാറി. നേരത്തേ പരിശീലനം ലഭിച്ചവരും പുതിയ സാഹചര്യത്തിൽ വീണ്ടും പരിശീലനം തേടേണ്ടതുണ്ട്. കൂടാതെ ഇംഗ്ലീഷിലുടെയുള്ള ആശയവിനിമയത്തിന്റെ മികവ് വർദ്ധിപ്പിക്കുന്നതിനൊപ്പം മറ്റ് ഭാഷകളിലും പ്രാവീണ്യം നേടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ പ്രധാന വേദി നിയമസഭ ശങ്കരനാരായണൻ തമ്പിഹാളിലായിരുന്നു. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ മുഖ്യപ്രഭാഷണം നടത്തി. ചീഫ് സെക്രട്ടറി വി.പി. ജോയ് അദ്ധ്യക്ഷത വഹിച്ചു. ആർ.പി. ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രവി പിള്ള, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സി.എം.ഡി ഡോ. ആസാദ് മൂപ്പൻ, ഖത്തർ ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ സി.വി. റപ്പായി, ഫിക്കി വൈസ് പ്രസിഡന്റ് സുഭ്രകാന്ത് പാണ്ഡെ, ഖത്തർ ബിർള പബ്ളിക് സ്‌കൂൾ ഡയറ്ര്രകർ ഡോ. മോഹൻ തോമസ്, ബ്രൂണെ സെരിക്കണ്ടി ഗ്രൂപ്പ് സി.ഇ.ഒ രവി ഭാസ്‌കരൻ, വിദേശകാര്യ സഹകരണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ സ്വാഗതവും റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ നന്ദിയും പറഞ്ഞു. സമാപന ചടങ്ങിൽ സ്പീക്കർ എം.ബി.രാജേഷ് മുഖ്യാതിഥിയായിരുന്നു. എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി സ്വാഗതവും ജനറൽ മാനേജർ അജിത് കോളശ്ശേരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |