തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ നിന്ന് ഇത്രയധികം കുട്ടികൾ ഡൽഹിയിലും മറ്റ് സർവകലാശാലകളിലും ചേരുന്നതിന് കാരണം കണ്ടെത്തണം. വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന കോഴ്സുകൾ ഇവിടെയില്ല. പുതിയ കോഴ്സുകൾ ആരംഭിക്കണം. അക്കാഡമിക് നിലവാരം വർദ്ധിപ്പിക്കണം. ലൈബ്രറികൾ ഏതു സമയത്തും കുട്ടികൾക്ക് ഉപയോഗിക്കാനാവണമെന്നും പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ഗാന്ധിജിയെ വീണ്ടും
കൊലപ്പെടുത്തുന്നു
ധാരാളം വിദേശ വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് കേരളത്തിലെത്തുന്നു. മതനിരപേക്ഷതയും ജനാധിപത്യവും സമാധാനവും ചിന്താ സ്വാതന്ത്ര്യവുമുള്ള നാടായതിനാലാണിത്. എന്നാൽ, ജനങ്ങളെ എത്രത്തോളം ഭിന്നിപ്പിക്കാമെന്നതിന്റെ ഭാഗമായാണ് ചരിത്രം വളച്ചൊടിക്കുന്നതും കൃത്രിമമായി സൃഷ്ടിക്കുന്നതും. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിർദ്ദേശിച്ചിട്ടാണെന്നാണ് പുതിയ കഥ. നീണ്ട ജയിൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല. ഏറെക്കാലം ജയിലിൽ കിടന്ന എ.കെ.ജിയും മാപ്പഴുതിക്കൊടുത്ത് പുറത്തു വന്നില്ല. സവർക്കറെ ന്യായീകരിക്കാൻ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാർ.- മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമേഖലയിൽ സമഗ്ര മാറ്റത്തിനുള്ള ശ്റമങ്ങൾ തുടങ്ങിയതായി ആർ. ബിന്ദു പറഞ്ഞു. സേവനവേതന അപേക്ഷകളും പരാതികളും പരിഹരിക്കാൻ അദാലത്തുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ് അദ്ധ്യക്ഷനായി. എൻ.ടി. ശിവരാജൻ, എം. ശ്രീകുമാർ, ഷീല. എം.ജോസഫ്, സി. പത്മനാഭൻ, ടി. ആർ. മനോജ് എന്നിവരും പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |