തിരുവനന്തപുരം: കോൺഗ്രസിന്റെ കൊച്ചിയിലെ വഴിതടയൽ സമരത്തിനിടയിൽ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെ മദ്യപാനിയാക്കി ചിത്രീകരിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യമറിയാതെ അദ്ദേഹത്തെ മദ്യപാനിയായി ചിത്രീകരിക്കാൻ പാടില്ലായിരുന്നു. വിവരങ്ങൾ അന്വേഷിച്ചറിയുംമുൻപ് അക്രമത്തെ ന്യായീകരിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, ലക്കുകെട്ടാണ് നടനെത്തിയതെന്ന് അവിടെയുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞതിനാലാണ് കെ.പി.സി.സി പ്രസിഡന്റിന് അത് പരസ്യമായി പറയേണ്ടി വന്നതെന്നും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. എന്ത് സാഹചര്യത്തിലാണ് ബഹളമുണ്ടായതെന്ന് അന്വേഷിക്കണം.
കോൺഗ്രസിന്റെ സാധാരണ സമരങ്ങളെപ്പോലെയല്ല, കൊച്ചിയിൽ സമരക്കാർ പ്രവർത്തിച്ചത്. ഇന്ധനവില വർദ്ധനയിൽ പൊറുതിമുട്ടിയ ജനങ്ങളുടെ സമ്മർദ്ദം അത്രയേറെയായിരുന്നു. നടനെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
നടനെ തടഞ്ഞതും കാറിന്റെ ചില്ല് തകർത്തതും ആരാണെന്നറിയാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ക്ലിഫ് ഹൗസിലെ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച യുവതിയെ ഉപദ്രവിക്കാനോ വസ്തുവകകൾ നശിപ്പിക്കാനോ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ സമരം നടത്തണമെന്ന് സി.പി.എം പഠിപ്പിക്കേണ്ടെന്നായി സതീശൻ. സമരത്തിന്റെ പേരിൽ ട്രെയിൻ ബോംബുവച്ച് തകർത്തതടക്കം അക്രമസമരങ്ങളുടെ പരമ്പര നടത്തിയിട്ടുള്ള പാർട്ടിയുടെ ഉപദേശം വേണ്ട. നിങ്ങൾ സമരം നടത്തുന്നിടത്താണ് ഇതു നടന്നതെങ്കിൽ ഇപ്പോൾ അനുശോചനയോഗം ചേരേണ്ടിവന്നേനെ?- സതീശൻ പരിഹസിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള വഴിതടയൽ സമരം തങ്ങൾ ആസ്വദിക്കുന്നില്ലെന്നും, അനിഷ്ട സംഭവങ്ങളെ ആരാധനയോടെ കാണുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മെഡിക്കൽ കോഴ്സുകൾക്ക് എസ്.ഇ.ബി.സി സംവരണം 30ശതമാനമാക്കുന്നത് പരിഗണനയിൽ
തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ പി.ജി കോഴ്സുകൾക്ക് പുറമേ, ആരോഗ്യവകുപ്പിന്റെ മറ്റ് കോഴ്സുകളിലും എസ്.ഇ.ബി.സി വിഭാഗക്കാർക്കുള്ള സംവരണം 30ശതമാനമായി ഉയർത്തുന്നത് പരിശോധിക്കുകയാണെന്ന് മന്ത്രി വീണാജോർജ് നിയമസഭയിൽ പറഞ്ഞു. പി.ജി മെഡിക്കൽ കോഴ്സിൽ 9ശതമാനമായിരുന്ന സംവരണം 27ശതമാനമാക്കിയിട്ടുണ്ട്. കേന്ദ്രം നിശ്ചയിച്ച എസ്.ഇ.ബി.സി സംവരണം 27ശതമാനമാണ്. ബിരുദ കോഴ്സുകൾക്ക് 30ശതമാനം സംവരണം നൽകുന്നത് സംവരണ മാനദണ്ഡങ്ങളും പിന്നാക്ക കമ്മിഷന്റെ ശുപാർശയും പരിഗണിച്ചായിരിക്കും. പി.ജി മെഡിക്കൽ കോഴ്സിന് പട്ടികജാതി-8ശതമാനം, പട്ടികവർഗം-2ശതമാനം, എസ്.ഇ.ബി.സി-27ശതമാനം, മുന്നാക്ക സംവരണം-10ശതമാനം, ഭിന്നശേഷി- 5ശതമാനം, സർവീസ് ക്വാട്ട-10ശതമാനം എന്നിങ്ങനെയാണ് സംവരണം നിശ്ചയിച്ചിട്ടുള്ളതെന്നും പി.ഉബൈദുള്ളയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |