തിരുവനന്തപുരം: രാഷ്ട്രീയപാർട്ടികൾക്കും മത-സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചാരണത്തിനുള്ള അവസരം നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങളും പ്രചാരണ ബോർഡുകളും സ്ഥാപിക്കുന്നതിന് നിയന്ത്രണങ്ങൾ നല്ലതാണെങ്കിലും ജനാധിപത്യ വ്യവസ്ഥിതിയിൽ നിരോധനം നല്ലതല്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പറഞ്ഞു.
പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു. സർവ്വ കക്ഷിയോഗത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി, നിയമകാര്യ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവരെ നിയോഗിച്ചു. യോഗ തീരുമാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. മാർച്ച് 28 നാണ് കേസ്.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിൽ കൊടിമരങ്ങളും പ്രചാരണ ബോർഡുകളും സ്വകാര്യ മതിലുകൾ, കോമ്പൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കെട്ടാൻ അനുവദിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മറ്റു നിർദ്ദേശങ്ങൾ
# പൊതു ഇടങ്ങളിൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത്.
# ദേശീയപാത ഡിവൈഡറുകളിൽ പരസ്യ ബോർഡുകൾ ഒഴിവാക്കണം
# പാതയോരത്ത് സ്ഥിരമായിട്ടുള്ള പരസ്യബോർഡോ കൊടിമരമോ സ്ഥാപിക്കരുത്
പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, നിയമ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി വി. പി. ജോയ്, എ. വിജയരാഘവൻ, മരിയാപുരം ശ്രീകുമാർ, പി. കെ. കുഞ്ഞാലിക്കുട്ടി , ഇ. ചന്ദ്രശേഖരൻ, സ്റ്റീഫൻ ജോർജ്, മോൻസ് ജോസഫ് , മാത്യു ടി. തോമസ്, കെ. ആർ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഷാജി ഫിലിപ്പ്, സി. കൃഷ്ണകുമാർ, വി. സുരേന്ദ്രൻ പിള്ള , പി. സി. ജോസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |