തിരുവനന്തപുരം: പതിറ്റാണ്ടുകളായി ഭൂമി കൈവശമുള്ളവർക്ക് മതിയായ രേഖ കണ്ടെത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും യുണീക് തണ്ടപ്പേർ എന്ന ആശയം ഇതിന്റെ ഭാഗമാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പൗരന് ഒരു തണ്ടപ്പേർ എന്ന സ്ഥിതി വരുന്നതോടെ കൃത്രിമവും ഇരട്ടിപ്പും അവസാനിപ്പിക്കാനാവും. ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേരിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ വില്ലേജ് ഓഫീസുകളിലും ബയോമെട്രിക് വിവരശേഖരണത്തിനുള്ള ഉപകരണങ്ങൾ ലഭ്യമാക്കാൻ നടപടിയെടുത്തു. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാനും സംവിധാനങ്ങളായി. പരിധിയിൽ കവിഞ്ഞ ഭൂമി ഒരു വ്യക്തിയുടെ കൈവശമുണ്ടെങ്കിൽ സർക്കാരിന് അത് കണ്ടെത്താൻ ഇതിലൂടെ കഴിയും. കർഷകർക്ക് വിള ഇൻഷ്വറൻസും സബ്സിഡികളുമടക്കമുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാകും.
ഭൂമി തരം മാറ്റുന്ന നടപടികൾ വേഗത്തിലാക്കാൻ അപേക്ഷകൾ ഓൺലൈനാക്കിയിട്ടുണ്ട്. ഭൂരേഖ ലഭ്യമാക്കുന്നതു സംബന്ധിച്ച് നിലവിലുള്ള പ്രശ്നങ്ങൾ ഇത്തരം ഇടപെടലുകൾ വഴി പരിഹരിക്കാനാണ് സർക്കാർ ശ്രമം. റവന്യു വകുപ്പിനെ നവീകരിക്കുക എന്നത് സർക്കാരിന്റെ പ്രധാന അജണ്ടയാണ്. വകുപ്പിന്റെ പ്രവർത്തനത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും അത് മെച്ചപ്പെട്ടതായാലും മോശപ്പെട്ടതായാലും ജനങ്ങളുടെ ഇടയിൽ നല്ലരീതിയൽ പ്രതിഫലിക്കും. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യം നൽകേണ്ടത് ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമാക്കുന്നതിലാണ്. മതിയായ രേഖകൾ ലഭ്യമാകാത്തതു മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. കൈവശാവകാശ രേഖ കൃത്യതയോടെയും സുതാര്യതയോടെയും ലഭ്യമാക്കാൻ കഴിയണം.
റവന്യു മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യമായി നടപടികൾ പൂർത്തീകരിച്ച യുണീക് തണ്ടപ്പേർ മന്ത്രി ആന്റണി രാജുവിന് റവന്യു മന്ത്രി കൈമാറി. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |