തിരുവനന്തപുരം: ശാസ്‌ത്രവിരുദ്ധത അടിച്ചേൽപ്പിക്കാൻ ചരിത്രവും സംസ്‌കാരവും തിരുത്താനാണ് സ്ഥാപിതതാത്പര്യക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളാർ ആർട്‌സ് ആൻഡ് ക്രാഫ്‌റ്റ് വില്ലേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാസ്‌ത്രദർശനങ്ങളിൽ തീവ്രമായ മതാത്മകതയുടെ കൈകടത്തലുണ്ടാവുകയാണ്. മതഗ്രന്ഥങ്ങളിൽ ഉളളതാണ് ശാസ്‌ത്രമെന്ന് പറയുന്നത് മതവിശ്വാസികളേയും ശാസ്‌ത്രമേഖലയിലുളളവരേയും അപമാനിക്കുന്നതിന് തുല്യമാണ്. ശാസ്‌ത്രവികാസം മനുഷ്യന് വേണ്ടിയാകണം.
ശാസ്‌ത്രത്തെ സംബന്ധിച്ച ഭൂരിഭാഗം അറിവുകളും അക്കാഡമിക് മേഖലയിൽ ഒതുങ്ങുകയാണ്. ആ നേട്ടങ്ങൾ സിദ്ധാന്തങ്ങളായി ഒതുങ്ങാതെ ജനങ്ങളിലേക്കെത്തണം. വികസനം ശാസ്ത്രത്തിനെതിരാണെന്ന് വാദിക്കുന്ന രീതിയെ ശാസ്ത്രതത്വങ്ങളുടെ പിൻബലത്തിൽ തന്നെ തുറന്നുകാട്ടാൻ ഈ രംഗത്തുള്ളവർ തയ്യാറാകണം. നവകേരള നിർമ്മിതിയിൽ ശാസ്ത്ര സാങ്കേതിക വികാസത്തിന് വളരെ പ്രാധാന്യമുണ്ട്. ശാസ്‌ത്രപുരോഗതി ജനോപകാരപ്രദമായി മാറുന്നതിന്റെ ഉദാഹരണമാണ് കെ-ഫോൺ പദ്ധതി. സിൽവർലൈൻ പോലുളള പദ്ധതികൾ നാടിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. എം. എസ് സ്വാമിനാഥന് വേണ്ടി അദ്ദേഹത്തിന്റെ മകൾ ഡോ. മധുര സ്വാമിനാഥനും പ്രൊഫ. താണു പത്മമനാഭന് വേണ്ടി അദ്ദേഹത്തിന്റെ ബന്ധു അജിത് കരമനയും കേരള ശാസ്‌ത്ര പുരസ്‌കാരങ്ങൾ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. പീച്ചിയിലെ കേരള വന ഗവേഷണകേന്ദ്രത്തിന് ബെസ്റ്റ് പെർഫോർമിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും മലബാർ ബൊട്ടാണിക്കൽ ഗാർഡന് ബെസ്റ്റ് എമർജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും നൽകി. 34ാം സയൻസ് കോൺഗ്രസിന്റെ ഏറ്റവും നല്ല പ്രബന്ധനത്തിനും പോസ്റ്ററുകൾക്കുമുള്ള അവാർഡുകളും വിതരണം ചെയ്‌തു. ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങളുടെ 50 വർഷത്തെ സംക്ഷിപ്‌ത റിപ്പോർട്ട് മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്‌തു. വിവിധ ശാസ്ത്രമേഖലകളിൽ നേട്ടം കൈവരിച്ച 45 പേർക്ക് വ്യക്തിഗത പുരസ്‌കാരങ്ങളും നൽകി.
കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ സെക്രട്ടറി ഡോ.എസ്. പ്രദീപ്കുമാർ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ. പി സുധീർ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഡോ. വി. കെ ദാമോദരൻ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊ. വി. കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയി, എ.പി.ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ ഡോ. എം. എസ് രാജശ്രീ, കുസാറ്റ് വൈസ്ചാൻസലർ ഡോ. കെ. എൻ മധുസൂദനൻ, മുതിർന്ന ശാസ്‌ത്രജ്ഞൻ ഡോ. കെ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |