തിരുവനന്തപുരം: വിമാനത്തിനുള്ളിൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും,ഇതിൽ രാഷട്രീയ പാർട്ടി നേതാക്കളുടെ പങ്കാളിത്തം കണ്ടെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു
ഒന്നും മൂന്നും പ്രതികളായ ഫർസീൻ മജീദ്, സുനീത് നാരായണൻ എന്നിവർ യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റും ജനറൽ സെക്രട്ടറിയുമാണ്. രണ്ടാം പ്രതി നവീൻകുമാർ കണ്ണൂർ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെ.എസ്.ശബരീനാഥൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മുഖ്യമന്ത്രിയുടെ വാഹനം കാക്കനാട് തടയാൻ ശ്രമിച്ച കേസിലെ പ്രതി സോണി ജോർജ് കോൺഗ്രസ് പ്രവർത്തകനാണ്. ഇയാൾ മറ്റ് 11 ക്രിമിനൽ കേസുകളിലും പ്രതിയാണ്.
എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ തമ്പാനൂർ കേസെടുത്തിരുന്നു. രണ്ടും നാലും പ്രതികൾ മരിച്ചു. ഒന്നാം പ്രതി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, മൂന്നാം പ്രതി ടി.പി.രാജീവൻ, അഞ്ചാം പ്രതി പി.കെ.ദിനേശൻ എന്നിവരാണ് വിചാരണ നേരിടുന്നത്. വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇ.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ സുധാകരന് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവറും കോൺഗ്രസ് നേതാവുമായ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായ പേട്ട ദിനേശൻ മറ്റൊരു കേസിൽ 19 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാളാണ്. എസ്.എഫ്.ഐ നേതാവ് കെ.വി.സുധീഷ് വധക്കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മഞ്ചേശ്വരം കേന്ദ്രീകരിച്ച് നടക്കുന്ന ചില സംഭവങ്ങളിൽ അന്യസംസ്ഥാനത്തുള്ളവരും ഉൾപ്പെടുന്നു. കാസർകോട് ജില്ലയുടെ ചില ഭാഗങ്ങളെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ കർശന നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമവിരുദ്ധ
റിക്രൂട്ട്മെന്റ്
2020 മുതൽ ഇക്കൊല്ലം ജൂൺ വരെ സംസ്ഥാനത്ത് നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും ഏജൻസികൾക്കുമെതിരെ 734 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രാഷ്ട്രീയ ഗൂഢാലോചന ചോദ്യങ്ങൾ:
ഉപചോദ്യങ്ങൾ പ്രതിപക്ഷം ബഹിഷ്കരിച്ചു
തിരുവനന്തപുരം:നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് ചട്ട വിരുദ്ധമായി അനുമതി നൽകിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉപചോദ്യങ്ങൾ ബഹിഷ്കരിച്ചു.
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചതടക്കമുള്ള രാഷ്ട്രീയ ഗൂഢാലോചന കേസുകൾ സംബന്ധിച്ച ചോദ്യമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. തങ്ങൾ നക്ഷത്ര ചിഹ്നമിട്ട് നൽകുന്ന ചോദ്യങ്ങൾ പലതും നക്ഷത്രമില്ലാത്ത ചോദ്യങ്ങളാവുന്നതായി പ്രതിപക്ഷനേതാവ് വി. ഡി സതീശൻ ആരോപിച്ചു. ഇതിനെതിരെ സ്പീക്കർ റൂളിംഗ് നൽകിയിട്ടും അതിന് വിരുദ്ധമായാണ് വിമാനത്തിലെ വധശ്രമം സംബന്ധിച്ച ചോദ്യത്തിന് അനുമതി നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിൽ എ.പി.അനിൽകുമാറിന്റെ പരാതിയിൽ ചെയർ നടപടി സ്വീകരിച്ചെന്ന് സ്പീക്കർ എം.ബി.രാജേഷ് മറുപടി നൽകി. എഡിറ്റ് ചെയ്താണ് ഈ ചോദ്യം അനുവദിച്ചത്. അംഗങ്ങൾ ചട്ടമനുസരിച്ചാകണം ചോദ്യങ്ങൾ നൽകേണ്ടത്. അഭ്യൂഹങ്ങളും ആക്ഷേപങ്ങളും ഒഴിവാക്കണം. ഭരണ- പ്രതിപക്ഷത്ത് നിന്ന് ഇത്തരം പരാതികൾ ലഭിക്കുന്നുണ്ട്. അടുത്ത സമ്മേളനം മുതൽ ചോദ്യങ്ങൾ ചോദിക്കാനുള്ള മാനദണ്ഡം കർശനമാക്കുമെന്നും സ്പീക്കർ പറഞ്ഞു.തുടർന്ന് ഈ ചോദ്യം ഒഴിവാക്കുമോയെന്ന് സതീശൻ ചോദിച്ചെങ്കിലും ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനാൽ ഒഴിവാക്കില്ലെന്ന് സ്പീക്കർ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |