തിരുവനന്തപുരം: ബഡ്‌ജറ്റിതര വിഭവ സമാഹരണം തങ്ങൾക്കാകാം കേരളത്തിനായിക്കൂടാ എന്നതാണ് കേന്ദ്രസർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കിഫ്ബിയുടെ സഹായത്തോടെ അധിക വിഭവസമാഹരണം നടത്തുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം സംബന്ധിച്ച ചോദ്യത്തിന് മന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇടപെട്ട് ഇക്കാര്യം പറഞ്ഞത്.
കേന്ദ്രസർക്കാരിനെക്കുറിച്ച് 2022ലെ സി.എ.ജി റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കേന്ദ്രം കടമെടുക്കുന്ന തുക കണക്കിൽപെടുത്തിയിട്ടില്ലെന്ന് വിശദീകരിച്ചു. എയർ ഇന്ത്യ ഹോൾഡിംഗ് കമ്പനി, ഇന്ത്യൻ റെയിൽവേസ് ഫിനാൻസ് കോർപ്പറേഷൻ, ദേശീയപാത അതോറിട്ടി തുടങ്ങിയവ കടം എടുക്കുന്ന തുക കേന്ദ്രം കണക്കിൽ കാണിച്ചിട്ടില്ല.
എയർ ഇന്ത്യ ഹോൾഡിംഗ് കമ്പനി 14,985 കോടിയാണ് കടമെടുത്തത്. ആകെ 21,985കോടി കടമെടുത്തപ്പോൾ 7000 കോടി മാത്രമാണ് സ്റ്റേറ്റ്‌മെന്റിൽ കാണിച്ചത്. ഉൾപ്പെടുത്താത്ത 14,985 കോടിക്ക് കേന്ദ്രസർക്കാർ ഗാരന്റിയും നിന്നു. ഇന്ത്യൻ റെയിൽവേസ് ഫിനാൻസ് കോർപ്പറേഷൻ 36,400 കോടി കടമെടുത്തു. റെയിൽവേ മന്ത്രാലയത്തിന് ഫിനാൻസ് കോർപ്പറേഷൻ ബഡ്‌ജറ്റിലൂടെ നൽകുന്ന തുക ഉപയോഗിച്ചാണ് ഈ വായ്പ തിരിച്ചടയ്ക്കുന്നത്.
കേന്ദ്രസർക്കാർ 2016-17ൽ 79,167കോടിയും 2017-18ൽ 88,095 കോടിയും 2018-19ൽ 1,62,605 കോടിയും 2019 -20ൽ 1,48,316 കോടിയുമാണ് ബഡ്‌ജറ്റിതര വിഭവസമാഹരണത്തിനായി കടമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |