തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതിരിക്കേ, അനുബന്ധ സ്ഥാപനമായ സ്വിഫ്റ്റ് കമ്പനിക്ക് 700 സി.എൻ.ജി ബസുകൾ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകി. കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശനിരക്കിൽ 455 കോടി രൂപ ലഭ്യമാക്കും. ഗതാഗത വകുപ്പിന്റെ നിർദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 700 ബസുകൾ വാങ്ങുന്നതെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി. പുതിയ ബസുകളെത്തുന്നതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധനച്ചെലവും കുറയുമെന്ന് ഗതാഗതമന്ത്രി ആന്റണിരാജു പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ 2800ഓളം ബസുകൾ വർഷങ്ങളായി ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നതിനിടയിലാണ് കെ-സ്വിഫ്റ്റിനായി ബസുകൾ വാങ്ങുന്നത്. ബസുകൾ വാങ്ങിക്കൂട്ടി നശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി അടുത്തിടെ വിമർശനമുന്നയിച്ചിരുന്നു. ഏതാനും പ്രധാന നഗരങ്ങളിലൊഴികെ സി.എൻ.ജി നിറയ്ക്കാനുള്ള ഫില്ലിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടില്ല. സി.എൻ.ജി ഫില്ലിംഗ് സംവിധാനമില്ലെങ്കിൽ ബസുകൾ വെറുതെയിടേണ്ടി വരും.
ശമ്പളം:മന്ത്രിമാരെ
ചുമതലപ്പെടുത്തി
കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനായി ധന, ഗതാഗത വകുപ്പുമന്ത്രിമാരെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധി സ്ഥിരമായി പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായാൻ ധനമന്ത്രിയോടും നിർദ്ദേശിച്ചു. ഇന്നലെ തന്നെ ഇരുമന്ത്രിമാരും ചർച്ച നടത്തി.
ശമ്പളം നൽകാതിരിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ ചില മന്ത്രിമാർ പങ്കുവച്ചതായി സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |