ന്യൂഡൽഹി: കേരളത്തിലെ നഗരസ്വഭാവമുള്ള 66 പഞ്ചായത്തുകളെ തീരദേശ നിയന്ത്രണ മേഖലയിലെ സോൺ മൂന്നിൽ നിന്ന് കൂടുതൽ ഇളവുകൾ ലഭിക്കുന്ന സി.ആർ സെഡ് രണ്ടിലേക്ക് മാറ്റാൻ ദേശീയ തീരമേഖലാ മാനേജ്‌മെന്റ് അതോറിട്ടി തീരുമാനിച്ചു. സംസ്ഥാന പരിസ്ഥിതി സെക്രട്ടറി വി. വേണു യോഗത്തിൽ പങ്കെടുത്തു. ഇളവു ലഭിക്കാനായി സംസ്ഥാന സർക്കാർ 175 തീരദേശ പഞ്ചായത്തുകളെ നഗരപ്രദേശങ്ങളായി വിജ്ഞാപനം ചെയ്‌തിരുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം തീരമേഖലയിൽ വികസനം നടന്നിട്ടുള്ള പ്രദേശങ്ങളും അടിസ്ഥാന സൗകര്യങ്ങളുള്ള നഗര പ്രദേശങ്ങളുമാണ് സോൺ രണ്ടിൽ വരുക. ഇതിനായി തീരദേശ ഗ്രാമപഞ്ചായത്തുകളെ നഗരങ്ങളായി വിജ്ഞാപനം ചെയ്ത ശേഷം സി.ആർ സെഡ് മൂന്നിൽ നിന്നും രണ്ടിലേക്ക് മാറ്റുന്നതാണ് രീതി.
2011ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനപ്രകാരം സമുദ്ര തീരത്തു നിന്ന് 500 മീറ്റർ കരഭാഗമാണ് സി.ആർ.സെഡ് (കോസ്റ്റൽ റെഗുലേഷൻ സോൺ). തീരപ്രദേശത്തു ജീവിക്കുന്ന മത്സ്യമേഖലയിൽ ഉൾപ്പെടുന്നവരുടെയും തദ്ദേശവാസികളുടെയും ജീവിതസുരക്ഷ ഉറപ്പുവരുത്തൽ, സമുദ്രതീര സംരക്ഷണവും പരിപാലനവും ഉറപ്പാക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ വിജ്ഞാപനം കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |