ന്യൂഡൽഹി: നാളികേര വികസന ബോർഡ് ചെയർമാൻ പദവിയിൽ ഉദ്യോഗസ്ഥരല്ലാത്തവരെ നിയമിക്കാൻ വഴിയൊരുക്കുന്ന 1979ലെ നാളികേര വികസന ബോർഡ് നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ചെയർമാനായി നിയമിക്കപ്പെടുന്ന ആൾ കർഷക പ്രതിനിധിയോ മേഖലയിൽ പരിചയമുള്ള വ്യക്തിയോ ആയിരിക്കണം. ചെയർമാന് പുറമെ എക്സിക്യൂട്ടിവ് അധികാരങ്ങളുള്ള സി.ഇ.ഒ പദവിയും നിലവിൽ വരും. ബോർഡിൽ നോമിനേറ്റഡ് അംഗങ്ങളുടെ എണ്ണം നാലിൽ നിന്ന് ആറാക്കുന്നത് കൂടാതെ ആന്ധ്രാപ്രദേശിനെയും ഗുജറാത്തിനെയും അംഗങ്ങളാക്കും. നാളികേര കൃഷിയുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തുള്ള കാര്യങ്ങളിലും ബോർഡിന് ഇടപെടാൻ അധികാരമുണ്ടാകും.
ഉത്പാദനം വർദ്ധിപ്പിക്കാനും കർഷകരെ സഹായിക്കാനും ലക്ഷ്യമിട്ടാണ് പരിഷ്‌കാരമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |