തിരുവനന്തപുരം: തേങ്ങ വിലയിടിവിനെ തുടർന്ന് സർക്കാർ നടത്തുന്ന പച്ചത്തേങ്ങാ സംഭരണത്തിന് കേരഫെഡ് തയ്യാറായി കഴിഞ്ഞു. തേങ്ങ ഉണക്കി സൂക്ഷിക്കാൻ ഡ്രയർ സംവിധാനമുള്ള 20- 25 സംഘങ്ങൾ കേരഫെഡിന് കീഴിൽ ഉണ്ട്. ലഭ്യതയനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ടെന്ന് കേരഫെഡ് എം.ഡി ആർ. അശോക് കേരളകൗമുദിയോട് പറഞ്ഞു. തേങ്ങ ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണയെടുക്കാനും പദ്ധതിയുണ്ട്. നാളികേര വികസന കോർപ്പറേഷൻ, കേരഗ്രാമം, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിലുള്ള ഡ്രയർ സൗകര്യങ്ങളും പച്ചത്തേങ്ങ സംഭരണത്തിനായി ഉപയോഗിക്കുമെന്നും എം.ഡി പറഞ്ഞു. നാലുവർഷം മുൻപ് കൊപ്ര എണ്ണയാക്കുന്നതിന് കിലോയ്ക്ക് 9 രൂപ 10 പൈസയാണ് നൽകിയിരുന്നത്. അത് വർദ്ധിപ്പിക്കണമെന്ന് സഹകരണ സംഘങ്ങൾ ഉൾപ്പെടെ ഇക്കുറി ആവശ്യപ്പെട്ടിട്ടുണ്ട്. മാർഗനിർദ്ദേശം കൃഷി വകുപ്പ് ഇന്ന് പുറത്തിറക്കും. 5-ാം തീയതി മുതലാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |