തിരുവനന്തപുരം: എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ 12 വരെ പൊതുജനങ്ങൾക്ക് തിരുവനന്തപുരം ജില്ലാ കളക്ടറെ നേരിൽ കണ്ട് പരാതികൾ ബോധിപ്പിക്കാൻ അവസരം ഒരുക്കും. കളക്ടറേറ്റിലെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ ഇക്കാര്യത്തിൽ കർശനനിർദ്ദേശം നൽകി. കഴിഞ്ഞ തിങ്കളാഴ്ച കേരളകൗമുദി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിനെ തുടർന്നാണ് നടപടി.
തിരുവനന്തപുരം സ്വദേശി പ്രൊഫ. ബി. വിവേകാനന്ദൻ മുഖ്യമന്ത്രിക്ക് അയച്ച കത്താണ് കേരളകൗമുദി പ്രസിദ്ധീകരിച്ചത്. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയ്ക്ക് നൽകിയ പരാതിയിൽ എന്ത് തുടർനടപടി സ്വീകരിച്ചെന്ന് നേരിൽക്കണ്ട് അന്വേഷിക്കാൻ കളക്ടറേറ്റിൽ ചെന്നപ്പോഴുണ്ടായ അനുഭവമാണ് 83 കാരനായ അദ്ദേഹം കത്തിൽ വിശദമാക്കിയത്. മൗലിക ഗവേഷണരംഗത്ത് ഹെൽസിങ്കി യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് പ്രൊഫ. വിവേകാനന്ദൻ.
ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ പൊതുജനങ്ങൾക്ക് കളക്ടറെ നേരിൽ കാണാമെന്ന് ഓഫീസിന് പുറത്ത് എഴുതി വച്ചിരുന്നെങ്കിലും ജനുവരിയിൽ പലതവണ കളക്ടറുടെ ഓഫീസിലെത്തിയെങ്കിലും സന്ദർശനാനുമതി ലഭിച്ചില്ല. ഒടുവിൽ ജനുവരി ആറിന് ഉച്ചയ്ക്ക് ഒരു മണിയോടെ കാണാൻ അവസരം ലഭിച്ചെങ്കിലും പരാതി നോക്കാതെ തന്നെ കളക്ടർ തന്നോട് ആക്രോശിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |