SignIn
Kerala Kaumudi Online
Friday, 19 April 2024 7.39 PM IST

ഗുണപരമായ മാറ്റത്തിനായി ഒഴിയാൻ തയ്യാർ:മുല്ലപ്പള്ളി

mull

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജി വച്ചൊഴിയാനുള്ള സന്നദ്ധത കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ രേഖാമൂലം അറിയിച്ചു. പുതിയ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വടംവലി രൂക്ഷമാകുന്നതിനിടെയുള്ള മുല്ലപ്പള്ളിയുടെ അപ്രതീക്ഷിത നീക്കം ഹൈക്കമാൻഡിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

പാർട്ടിയിൽ ഗുണപരമായ മാറ്റം വരുന്നെങ്കിൽ അതിന് താൻ തടസ്സമാകില്ലെന്നും ,എത്രയും വേഗം തന്നെ ഒഴിവാക്കിത്തരണമെന്നുമാണ് മുല്ലപ്പള്ളി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തിൽ പറയുന്നത്. കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റുന്ന കാര്യം പഠിക്കാൻ ഇനിയും പാർട്ടി കമ്മിഷനെ വയ്ക്കുകയും തെളിവെടുപ്പ് നടത്തുകയുമൊന്നും വേണ്ടെന്നും അതെല്ലാം കൂടുതൽ വിഴുപ്പലക്കുകൾക്ക് വഴിവയ്ക്കുകയേയുള്ളൂവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.പി.സി.സിയിലെ മാറ്റത്തിനായി അശോക് ചവാൻ സമിതിയെ ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ, ഒഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി വാക്കാൽ ദേശീയ നേതൃത്വത്തെ അറിയിച്ചതാണ്. എന്നാൽ, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു സുപ്രഭാതത്തിൽ രാജി വച്ച് പിന്മാറിയ വി.എം. സുധീരന്റെ ശൈലിക്ക് താനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതന്ന് അഖിലേന്ത്യാ നേതൃത്വത്തെ വിഷമവൃത്തത്തിലാക്കിയിരുന്നു. തന്നെ നിയോഗിച്ച ഹൈക്കമാൻഡ് തന്നെ മാറ്റട്ടെയെന്ന നിലപാടാണ് മുല്ലപ്പള്ളി സ്വീകരിച്ചത്.

അതേ നിലപാട് തന്നെയാണിപ്പോൾ രേഖാമൂലം കുറേക്കൂടി ശക്തമായി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കൂട്ടായ നേതൃത്വമായിരുന്നു. നേതൃത്വത്തിന് ഇക്കാര്യത്തിൽ കൂട്ടായ ഉത്തരവാദിത്വമുണ്ട്. എന്നാൽ അതിന്റെ പേരിൽ കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയതായാണ് സൂചന.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായി ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വി. വൈത്തിലിംഗവും എം.എൽ.എമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി മടങ്ങിയിട്ട് മൂന്ന് ദിവസമായി. ഗ്രൂപ്പിനതീതമായി പുതിയ നേതൃത്വം വേണമെന്ന വികാരം നിരീക്ഷകർക്ക് മുന്നിൽ പങ്ക് വയ്ക്കപ്പെട്ടെന്നാണ് സൂചനകൾ. വി.ഡി. സതീശനോ രമേശ് ചെന്നിത്തലയോ എന്ന തർക്കത്തിൽ കോൺഗ്രസ് സൈബർഗ്രൂപ്പുകളിലടക്കം ശക്തമായ വാക്പോരുകളാണ്. രമേശിനായി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയടക്കം സമ്മർദ്ദം ചെലുത്തുന്നതായാണ് വിവരം. നിരീക്ഷകരുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ കൈമാറിയ റിപ്പോർട്ട് രാഹുൽഗാന്ധിയുടെ മുന്നിലുണ്ടെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.