തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്കായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഡൽഹിക്ക് പോകും.
പ്രതിപക്ഷനേതാവ് തിങ്കളാഴ്ച പോകും. ഉമ്മൻ ചാണ്ടി മിക്കവാറും 23ലെ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാകും പോവുക. കഴിഞ്ഞ ദിവസം അദ്ദേഹവുമായി ടെലഫോണിൽ ആശയവിനിമയം നടത്തിയ രാഹുൽ ഗാന്ധി കൂടുതൽ ചർച്ചകൾക്കായി ഡൽഹിയിലെത്താൻ നിർദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുമായി ഡൽഹിയിൽ രാഹുൽ 40 മിനിറ്റോളം ചർച്ച നടത്തിയിരുന്നു. എല്ലാ പ്രശ്നങ്ങളും തീർന്നുവെന്നാണ് പിന്നീട് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പ്രതിപക്ഷനേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനെയും നിയമിച്ചതിൽ അതൃപ്തിയില്ലെങ്കിലും വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുന്നതിൽ കേരളത്തിലെ എല്ലാ നേതാക്കളെയും ഇരുട്ടിൽ നിറുത്തിയെന്ന പരിഭവം ഉമ്മൻ ചാണ്ടിക്ക് ഉൾപ്പെടെ ഉണ്ട്. ഇതടക്കമുള്ള കാര്യങ്ങളിൽ അനുരഞ്ജന ചർച്ചകൾക്കാണ് ഉമ്മൻ ചാണ്ടിയെ രാഹുൽ വിളിപ്പിച്ചത്. പുതിയ മുന്നണി കൺവീനറുടെ കാര്യത്തിൽ ഡൽഹി കൂടിക്കാഴ്ചകൾക്ക് ശേഷമാകും തീരുമാനമെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |