തിരുവനന്തപുരം: പാർട്ടി വീണ്ടും അധികാരത്തിലെത്തണമെന്നാഗ്രഹിക്കുന്ന ഓരോ കോൺഗ്രസുകാരനും കോൺഗ്രസ് അദ്ധ്യക്ഷ പ്രഖ്യാപിച്ച ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയെ സ്വാഗതം ചെയ്യുമെന്ന് ഐ ഗ്രൂപ്പ് പ്രമുഖനായിരുന്ന കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ പ്രസ്താവിച്ചു.
പുതിയ നേതാക്കൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ അവസരങ്ങളും പ്രവർത്തകർ നൽകണം. 2005ന് ശേഷം എ.കെ. ആന്റണി ഇത്തരം കാര്യങ്ങളിൽ സ്വീകരിച്ച മാതൃക ഇപ്പോഴത്തെ നേതാക്കളും സ്വീകരിക്കണം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം മൂകത പൂണ്ടുകിടക്കുന്ന കോൺഗ്രസ് ഓഫീസുകൾ പ്രവർത്തന നിരതമാകണം. എ.കെ. ആന്റണി കെ.പി.സി.സി പ്രസിഡന്റും കെ. കരുണാകരൻ പാർട്ടി ലീഡറുമായിരുന്ന കാലം മുതലുള്ള പാർട്ടി സംഘടനാ രൂപീകരണം തുടരുകയാണ്. പാർലമെന്ററി പാർട്ടി ലീഡറും പ്രവർത്തകരുമായി കെ.പി.സി.സി പ്രസിഡന്റ് ചർച്ചകൾ നടത്തി സമർപ്പിക്കുന്ന പേരുകൾ ഹൈക്കമാൻഡ് അംഗീകരിക്കുന്ന പതിവനുസരിച്ചാണ് 2001ൽ താനും കൊല്ലം ഡി.സി.സി പ്രസിഡന്റായത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആ നിലയാണ് തുടർന്നതെന്നും രാജശേഖരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |