ഹൈക്കമാൻഡിന് പരാതി നൽകി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ എ ഗ്രൂപ്പിന്റെ പ്രധാന സംഘാടകനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ മുൻ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ എ, ഐ ഗ്രൂപ്പുകളിൽ അമർഷം പുകയുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ മൂന്നിടങ്ങളിലായി ലത്തീഫിന്റെ അനുയായികൾ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ഹൈക്കമാൻഡിനും ഇ-മെയിലിൽ പരാതികൾ പോയിക്കഴിഞ്ഞു. ലത്തീഫിനെതിരായ നടപടി ഒരു പ്രകോപനവുമില്ലാതെയാണെന്ന ആക്ഷേപമാണ് ഗ്രൂപ്പ് പ്രമുഖർ ഉന്നയിക്കുന്നത്. ഉമ്മൻ ചാണ്ടിയും കടുത്ത നീരസത്തിലാണ്.
മന:പൂർവ്വം പ്രകോപനമുണ്ടാക്കി സംഘർഷാന്തരീക്ഷം സൃഷ്ടിച്ച് സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നതെന്നാണ് ഗ്രൂപ്പുകളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് പ്രമുഖരടക്കം ഹൈക്കമാൻഡിന് പരാതി അയച്ചിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പാർട്ടി പുന:സംഘടനയുമായി മുന്നോട്ട് പോകാനുള്ള കെ.പി.സി.സി നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് ഡൽഹിയിലെത്തി സോണിയഗാന്ധിക്കും രാഹുലിനും പരാതി നൽകാനിരിക്കുകയുമാണ്. ലത്തീഫിനെതിരായ നടപടിയടക്കം ചൂണ്ടിക്കാട്ടി നേതൃത്വം മന:പൂർവ്വം കുഴപ്പത്തിന് ശ്രമിക്കുന്നെന്ന ആരോപണവും നേതൃത്വങ്ങളുയർത്തുന്നു.
അതേസമയം, പാർട്ടിക്കകത്ത് അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ തന്നെ സസ്പെൻഡ് ചെയ്ത് കെ.സുധാകരൻ. സസ്പെൻഷൻ തീരുമാനം അറിയിച്ചുള്ള ഉത്തരവിനൊപ്പം പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസും ലത്തീഫിന് നൽകിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം തൃപ്തികരമായ മറുപടിയുണ്ടായില്ലെങ്കിൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. നോട്ടീസ് ലഭിച്ചാലുടൻ മറുപടി നൽകുമെന്ന് ലത്തീഫും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ലത്തീഫിനെതിരെ അനുനയമുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്കെതിരെ പരസ്യകലാപമുയർത്തി, കെ.പി.സി.സി ആസ്ഥാനത്തേക്ക് പ്രതിഷേധപ്രകടനത്തിന് ആഹ്വാനം ചെയ്തു, മുതലപ്പൊഴി തീരദേശത്ത് വി.ഡി. സതീശന്റെ സന്ദർശനം തടയാൻ പാർട്ടി പ്രവർത്തകരോട് നിർദ്ദേശിച്ചു, ചിറയിൻകീഴ് മണ്ഡലത്തിൽ വിഭാഗീയപ്രവർത്തനത്തിന് നേതൃത്വം നൽകി, കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി യോഗങ്ങളെ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ലത്തീഫിനെതിരെ ചാർത്തിയത്.
എ ഗ്രൂപ്പിനെ ഉന്നംവച്ച്
എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന പി.എസ്.പ്രശാന്തിനെതിരെ നടപടിയെടുത്തപ്പോൾ അദ്ദേഹം പാർട്ടി വിട്ട് സി.പി.എമ്മിൽ പോയി. മറ്റൊരു എ ഗ്രൂപ്പ് പ്രമുഖനായ മുൻ എം.എൽ.എ കെ.ശിവദാസൻ നായരെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. പക്ഷേ അച്ചടക്കലംഘനം നടത്തിയെന്ന കാരണത്താൽ പിന്നീടുണ്ടായ പുന:സംഘടനയിൽ അദ്ദേഹത്തെ പരിഗണിച്ചില്ല. ഐ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്നവരിൽ മിക്കവാറും പേർ കൂറുമാറി കെ.സി.വേണുഗോപാൽ-സുധാകരൻ- സതീശൻ അച്ചുതണ്ടിനൊപ്പം ചേർന്നുകഴിഞ്ഞിരിക്കെ, കുറേക്കൂടി കേഡർരീതിയുള്ള എ ഗ്രൂപ്പിനെ ശിഥിലമാക്കുകയെന്ന നേതൃത്വത്തിന്റെ തന്ത്രമാണിപ്പോൾ നടക്കുന്നതെന്നാണ് വിലയിരുത്തൽ. സംഘടനാ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് കരുത്ത് കാട്ടാനൊരുങ്ങുമ്പോൾ പ്രത്യേകിച്ചും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |