തിരുവനന്തപുരം: പാർട്ടി നിർദ്ദേശം ലംഘിച്ച കെ.വി. തോമസിനും, രാഹുൽ ഗാന്ധിയെ വിമർശിച്ച പി.ജെ. കുര്യനുമെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ടി.എൻ. പ്രതാപൻ എം.പി. കുര്യനുമായും തോമസുമായും ബന്ധപ്പെട്ട കാര്യങ്ങൾ വലിയതോതിൽ ചർച്ചയാക്കി അവർക്ക് വാർത്താപ്രാധാന്യം നേടിക്കൊടുക്കേണ്ടെന്ന് നേതൃതലത്തിൽ ധാരണയിലെത്തിയിരുന്നതിനാൽ കൂടുതൽ ചർച്ചകളുണ്ടായില്ല.
രാഹുലിനെതിരെ കുര്യൻ നടത്തിയ വിമർശനം ഹൈക്കമാൻഡിന്റെ ശ്രദ്ധയിലുള്ളതിനാൽ എ.ഐ.സി.സി നേതൃത്വം പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്ന പി.ജെ. കുര്യൻ വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കാനാവില്ലെന്നറിയിച്ച് ഇന്നലെ വിട്ടുനിന്നു. രാഹുലിനെതിരായ പരസ്യ വിമർശനം വിവാദത്തിലായ സാഹചര്യത്തിൽ, മനഃപൂർവ്വം വിട്ടുനിന്നതാണെന്ന സംശയമാണ് കെ.പി.സി.സി നേതൃത്വത്തിന്.
രാജ്യസഭാ സ്ഥാനാർത്ഥിത്വം:
പരിഹസിച്ച് ഷാനിമോൾ
ഒരു സ്ത്രീയെ രാജ്യസഭാംഗമാക്കിയത് വിപ്ലവകരമായ തീരുമാനമെന്നവകാശപ്പെട്ട കെ.പി.സി.സി നേതൃത്വത്തെ പരിഹസിച്ച് യോഗത്തിൽ ഷാനിമോൾ ഉസ്മാൻ. "ആ തീരുമാനം പാർട്ടിയെ പ്രതാപകാലത്തേക്ക് കൊണ്ടുവരുമെന്നാണ് നേതൃത്വം പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മിറ്റി പോലും ചേരാതെ തീരുമാനിച്ചത് അതു കൊണ്ടായിരിക്കും"- ഷാനിമോൾ പറഞ്ഞു. ഏറെക്കാലത്തിന് ശേഷം സംസ്ഥാനത്ത് നിന്ന് ഒരു സ്ത്രീയെ രാജ്യസഭയിലേക്ക് അയച്ചതിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് ഷാനിമോൾ തുടങ്ങിയത്. നേതാക്കൾ ഹൈക്കമാൻഡിന് കൈമാറിയ പാനലിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെ അവർ വിമർശിച്ചു. ആലപ്പുഴയിലെ നേതാവിനെ അപഹസിക്കേണ്ടിയിരുന്നില്ലെന്ന് ലിജുവിനെ പേരെടുത്ത് പറയാതെ പറഞ്ഞു.
അംഗത്വ വിതരണം പാളി
പാർട്ടി അംഗത്വവിതരണം പാളിയെന്ന് ബെന്നി ബെഹനാനും കെ.സി. ജോസഫും യോഗത്തിൽ കുറ്റപ്പെടുത്തി.
13ലക്ഷം ഡിജിറ്റൽ അംഗത്വമുൾപ്പെടെ ഏകദേശം 33ലക്ഷം പേർ അംഗത്വമെടുത്തുവെന്നും അന്തിമകണക്ക് വരുമ്പോൾ ഇത് 35 ലക്ഷത്തിലെത്തുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മറുപടി നൽകി. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്രയും അംഗത്വം നൽകാനായത് നേട്ടമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പറഞ്ഞു. അംഗത്വവിതരണം മികച്ച നിലയിൽ നടന്നെന്ന് എം. ലിജു പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സതീശൻ അറിയിച്ചു.
കെ-റെയിൽ വിരുദ്ധസമരം ശക്തമായി തുടരാൻ യോഗം തീരുമാനിച്ചു. സൈലന്റ് വാലി മാതൃകയിൽ ദീർഘകാല സമരത്തിനാണ് ആലോചന. പദ്ധതിക്കായി സർക്കാർ എത്രത്തോളം ശക്തമായ നിലപാടെടുക്കുന്നുവോ, അത്രത്തോളം ശക്തമായി കോൺഗ്രസും എതിർക്കും.
ഗ്രൂപ്പില്ലാത്തതിന് വിരോധം
കാട്ടുന്നു: കെ.വി. തോമസ്
പ്രത്യേക ലേഖകൻ
കൊച്ചി: മറുപടി നൽകാൻ അവസരം നൽകാതെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തനിക്കെതിരെ നടത്തിയ വിമർശനങ്ങളെ അവഗണിക്കുന്നതായി പ്രൊഫ.കെ.വി. തോമസ് കേരള കൗമുദിയോട് പറഞ്ഞു.
2018 മുതൽ തന്നോട് വിരോധം കാണിക്കുന്നവരാണ് ഇപ്പോഴത്തെ പ്രചാരണങ്ങൾക്ക് പിന്നിൽ. രാഷ്ട്രീയകാര്യ സമിതി അംഗമാണെങ്കിലും യോഗത്തിലേക്ക് ക്ഷണിച്ചില്ല. എല്ലാ ഗ്രൂപ്പുകാരും ഒറ്റപ്പെടുത്തുകയാണ്. ഒരു ഗ്രൂപ്പിലും ചേരാത്തതിന്റെ വിരോധം തീർക്കുകയാണ്. ഗ്രൂപ്പിലായിരുന്നെങ്കിൽ മറുപടിയും വന്നേനെ. പ്രൊഫ. പി.ജെ. കുര്യനും സംഭവിച്ചത് ഇതു തന്നെയാണ്. ജി 23 നേതാക്കളുടെ അഭിപ്രായമാണ് കുര്യൻ പറഞ്ഞത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അദ്ദേഹത്തെ വിമർശിച്ചു. യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച്, ഇല്ലാത്ത ഒരു പ്രസംഗം നടത്തിയെന്ന പേരിൽ ആരംഭിച്ചതാണ് തനിക്കെതിരായ ആക്രമണം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതുൾപ്പെടെ അതിന്റെ പേരിലാണെന്നും തോമസ് പറഞ്ഞു.
രാഹുൽ വിമർശനം:
മലക്കം മറിഞ്ഞ്
പി.ജെ.കുര്യൻ
പത്തനംതിട്ട: രാഹുൽ ഗാന്ധിയെ സ്ഥിരതയില്ലാത്ത നേതാവെന്ന് വിമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ മലക്കം മറിഞ്ഞു. രാഹുൽഗാന്ധിക്കെതിരെ താൻ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് ഇന്നലെ അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നെഹ്റു, ഗാന്ധി കുടുംബത്തോട് എന്നും ആദരവ് പ്രകടിപ്പിച്ചിട്ടുള്ളയാളാണ് താൻ. രാജീവ് ഗാന്ധിയുമായും സോണിയാഗാന്ധിയുമായും വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. തന്റെ രാഷ്ട്രീയ വളർച്ചയിൽ രണ്ടു പേരും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പാർലമെന്റിൽ ബി.ജെ.പി സർക്കാരിനെതിരെ രാഹുൽഗാന്ധി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. രണ്ടാഴ്ച മുൻപ് ഒരു വാരികയിലെ ലേഖകൻ ജി 23 ന്റെ ലക്ഷ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ നൽകിയ മറുപടി ഭാഗികമായോ അപൂർണമായോ മാദ്ധ്യമങ്ങൾ നൽകി ചില തെറ്റിദ്ധാരണകളുണ്ടായി. രാഹുൽഗാന്ധിയെയോ നെഹ്റു കുടുംബത്തെയോ അധിക്ഷേപിക്കുന്നതോ അവരുടെ സേവനങ്ങൾ വില കുറച്ച് കാണിക്കുന്നതോ ആയിരുന്നില്ല തന്റെ മറുപടി. രാഹുൽഗാന്ധി വ്യവസ്ഥാപിതമായ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായാൽ അതിനെ സ്വാഗതം ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്.
രാഹുൽ ഉത്തരവാദിത്വമില്ലാതെ ഒളിച്ചോടുകയാണെന്നും അതുകൊണ്ടാണ് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തോൽക്കുന്നതെന്നും കുര്യൻ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസ് പ്രസിഡന്റ് നെഹ്റു കുടുംബത്തിൽ നിന്നാകണമെന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |