തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ എതിരാളികളെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻപറഞ്ഞു. സോണിയാഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ കിഴക്കേകോട്ട ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചാണ് മോദി രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്. മുഖ്യമന്ത്രിക്ക് ഖദർ കണ്ടാൽ പേടിയാണ്. സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തെളിവുണ്ടായിട്ടും നിലയ്‌ക്കാൻ കാരണം ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ധാരണ കാരണമാണെന്നും സതീശൻ പറഞ്ഞു.
അധികാരത്തെക്കാൾ വലുത് രാജ്യസേവനമാണ് എന്നുതെളിയിച്ച നേതാവാണ് സോണിയാഗാന്ധിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ടി. സിദ്ദിക്ക് എം.എൽ.എ, വി.ടി. ബൽറാം, ട്രഷറർ വി. പ്രതാപചന്ദ്രൻ, ജി.എസ്. ബാബു, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ജി. സുബോധൻ, മര്യാപുരം ശ്രീകുമാർ, ആര്യാടൻ ഷൗക്കത്ത്, പഴകുളം മധു, കെ.പി. ശ്രീകുമാർ, പ്രതാപവർമ്മ തമ്പാൻ, ദീപ്തി മേരി വർഗീസ്, ഷാനിമോൾ ഉസ്മാൻ, എം. വിൻസന്റ് എം.എൽ.എ, ശൂരനാട് രാജശേഖരൻ, കെ.എസ്. ശബരിനാഥൻ, ടി. ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |