തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും വോട്ടെണ്ണൽ ദിവസമായ നാളെയും സംസ്ഥാനത്ത് കടുത്തനിയന്ത്രണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ആശുപത്രികളിൽ കഴിയുന്ന രോഗികളുടെ കൂട്ടിരുപ്പുകാർക്ക് ഡോക്ടറോ ആശുപത്രി അധികൃതരോ നൽകുന്ന കത്തോ സ്വയം പ്രസ്താവനയോ കയ്യിൽ കരുതി വളരെ അത്യാവശ്യകാര്യങ്ങൾക്ക് യാത്ര ചെയ്യാം.
മാർക്കറ്റിലെ സ്ഥാപനങ്ങളും കടകളും നിശ്ചിതസമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുവെന്ന് മാർക്കറ്റ് കമ്മിറ്റികൾ ഉറപ്പ് വരുത്തണം. മാർക്കറ്റ് കമ്മിറ്റികളുമായി പൊലീസ് സ്ഥിരമായി സമ്പർക്കം പുലർത്തണം.
ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം സഞ്ചരിക്കുന്നതാണ് ഉചിതം. കുടുംബാംഗങ്ങൾ ആണെങ്കിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം. എന്നാൽ രണ്ടുപേരും രണ്ടുമാസ്‌ക്ക് വീതം ധരിച്ചുമാത്രമേ യാത്ര ചെയ്യാവൂ.അനുവദിക്കപ്പെട്ട അത്യാവശ്യ സർവീസുള്ള ഒാഫീസുകൾ, മാദ്ധ്യമ സ്ഥാപനങ്ങൾ, പലചരക്ക് കടകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. പത്രം,പാൽ വിതരണം നടത്താം.സഹകരണ സ്ഥാപനങ്ങൾ, സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ തുറക്കില്ല. റോഡിൽ കർശനമായ പൊലീസ് പരിശോധനയുണ്ടാകും.
കഴിഞ്ഞ ശനി,ഞായർ ദിവസങ്ങളിൽ നടപ്പാക്കിയ നിയന്ത്രണം വിജയമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ജനസഞ്ചാരം കുറയ്ക്കാൻ ഇത് സഹായിച്ചു. തിരുവനന്തപുരം നഗരത്തിൽ മാത്രം വാഹനഗതാഗതത്തിൽ മുപ്പത് ശതമാനം കുറവുണ്ടായി.
പൊലീസ് നിയന്ത്രിക്കും
വോട്ടെണ്ണൽ ദിവസം ജനങ്ങൾ ആവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് പൊലീസ് നിയന്ത്രിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല. പുറത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ അനൗൺസ്മെന്റും നടത്തില്ല. പ്രകടനങ്ങൾ, ആൾക്കൂട്ടങ്ങൾ എന്നിവ നിയമപ്രകാരം നിരോധിച്ച് ലംഘനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കടുത്ത ശിക്ഷനൽകും.
കണ്ടെയ്ൻമെന്റ് സോണിൽ കർശന നിയന്ത്രണങ്ങൾ
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. വളരെ അത്യാവശ്യമുള്ള കാര്യങ്ങളേ അനുവദിക്കൂ. ഇക്കാര്യം ഉറപ്പു വരുത്തേണ്ട ചുമതല സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ്. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും.
പൊലീസിനെ വിളിക്കാം, താമസം മാറാം
പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും പൊലീസ് ജനമൈത്രി വോളണ്ടിയറെ നിയോഗിക്കും. ക്വാറന്റൈൻ ലംഘനങ്ങളെക്കുറിച്ച് പൊലീസിന് വിവരവും, കൊവിഡ് രോഗികൾക്കും പ്രൈമറി കോൺടാക്റ്റിലുളളവർക്കും ബോധവത്കരണവും നൽകുകയാണ് ചുമതല. വീടുകളിൽ ക്വാറൻറൈനിൽ കഴിയുന്നവർ അക്കാര്യം അധികൃതരോട് വെളിപ്പെടുത്തണം. വീടുകളിൽ കഴിയുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 112 എന്ന കൺട്രോൾ റൂം നമ്പറിലോ അറിയിക്കാം.
ഓക്സിജൻ ക്ഷാമമുണ്ടാകാതിരിക്കാൻ എല്ലാ ജില്ലകളിലും സർക്കാർ ഓക്സിജൻ വാർ റൂമുകൾ ആരംഭിക്കും. ജില്ലാതലത്തിൽ പരിഹരിക്കാനാവാത്ത വിഷയങ്ങൾ വാർ റൂമിൽ തീർപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |