തിരുവനന്തപുരം: അമൃത് കുടിവെള്ള പദ്ധതിയുടെ ബില്ലുകൾ മാറിനൽകാൻ കരാറുകാരനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങവേ ജല അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ ജോൺ കോശിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. വെള്ളയമ്പലം പി.എച്ച് ഡിവിഷൻ ഓഫീസിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അറസ്റ്റ്. ശ്രീകാര്യം ചെക്കാലമുക്ക് - സൊസൈറ്റിമുക്ക് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ മാറ്റിയിട്ട കരാറുകാരൻ മനോഹരൻ ബില്ല് സമർപ്പിച്ച് മൂന്ന് മാസമായിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ജോൺ കോശിയെ സമീപിച്ചപ്പോൾ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാത്തതിനാൽ ബില്ല് 16 മാസം പിടിച്ചുവച്ചു. തുടർന്ന് മനോഹരൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അഞ്ച് ദിവസത്തിനകം പണം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പണം കിട്ടിയിരുന്നില്ല. ഇയാൾ രണ്ടാംവട്ടം കോടതിയെ സമീപിച്ചപ്പോഴാണ് 40 ലക്ഷത്തിന്റെ ബില്ല് മാറിയത്. ബാക്കി തുകയ്ക്കായി സമീപിച്ചപ്പോഴാണ് 45000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ബില്ല് മാറിയ ശേഷം പണം നൽകാമെന്ന ഉറപ്പിൽ ജോൺ കോശി ബില്ല് മാറി നൽകി. പിന്നീട് കരാറുകാരനോട് ഇതിൽ 25000 രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതിയിൽ കേസ് നടത്തിയതിന് മനോഹരന് ചെലവായ 20000 രൂപ കൈക്കൂലിയിൽ കുറച്ചതായും പറഞ്ഞു. ഇക്കാര്യം മനോഹരൻ വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് എസ്.പി കെ.ഇ. ബൈജുവിനെ അറിയിച്ചു. തുടർന്ന് തിരുവനന്തപുരം വിജിലൻസ് ഡിവൈ.എസ്.പി അശോകകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 25000 രൂപ കൈക്കൂലി വാങ്ങവേ ജോൺ കോശിയെ പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർമാരായ പ്രമോദ്കൃഷ്ണൻ, അനിൽകുമാർ, എസ്.ഐമാരായ അജിത്ത് കുമാർ, സുരേഷ് കുമാർ എന്നിവർ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |