കൊല്ലം: കൊല്ലത്തെ ന്യായാധിപനെ ഓഫീസ് തകർത്ത് കൊലപ്പെടുത്തുമെന്ന് മൈസൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം അനുഭവിക്കുന്ന കൊലക്കേസ് പ്രതിയുടെ ഭീഷണി. കൊല്ലം അഡിഷണൽ എസ്.പിയുടെ ലാൻഡ് ഫോണിലാണ് വിളി വന്നത്. മൂന്നുപേരെ ഇല്ലാതാക്കും. അതിലൊന്ന് കൊല്ലത്തെ ന്യായാധിപനായിരിക്കും എന്നാണ് സന്ദേശം. മൈസൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ജയേഷാണ് (38) വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ശനിയാഴ്ച വൈകിട്ട് 6.15ഓടെയാണ് വിളിയെത്തിയത്. ഫോണെടുത്ത സിവിൽ പൊലീസ് ഓഫീസർ ഭീഷണി കേട്ട് ആരാണെന്ന് ചോദിച്ചു. 'ഞാൻ ആരാണെന്ന് നിങ്ങൾ കണ്ടെത്തും മുമ്പേ കാര്യങ്ങൾ തീർക്കും. എനിക്ക് കൊല്ലത്ത് ഒരു കേസുണ്ട്. കുറച്ചുകാലം കൊല്ലത്തെ ജയിലിൽ കഴിയണം'- എന്ന് പറഞ്ഞ് കട്ട് ചെയ്തു.
കർണാടക സ്വദേശിയായ ജയേഷ് ഒന്നിലധികം പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ അനുഭവിക്കുന്നത്. അപകടകാരി ആയതിനാൽ ഒറ്രയ്ക്ക് ഒരു സെല്ലിലാണ്. ദിവസം അര മണിക്കൂറാണ് പുറത്തിറക്കുന്നത്. സക്കീർ എന്നറിയപ്പെടുന്ന ജയേഷിന് വധശിക്ഷയാണ് വിധിച്ചത്. അപ്പീലിലാണ് ജീവപര്യന്തമായത്.
ജയിൽ സൂപ്രണ്ടിന് നമ്പർ സഹിതം അപേക്ഷ നൽകിയാൽ നിശ്ചിത ദിവസത്തിന് ശേഷം വിളിക്കാൻ അനുമതി നൽകുന്ന രീതി മൈസൂർ സെൻട്രൽ ജയിലിലുണ്ട്. കൊല്ലത്തെ അഡിഷണൽ എസ്.പി ഓഫീസിലെ നമ്പർ നൽകി രജിസ്റ്റർ ചെയ്താണ് ശനിയാഴ്ച വിളിച്ചത്.
2020 സെപ്തംബറിൽ ജയേഷ് കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. ആ കേസാണ് കൊല്ലത്തുള്ളത്. മൈസൂരിലെത്തി ജയേഷിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. പ്രതിക്ക് കൊല്ലത്തെ പൊലീസ് ഓഫീസിലെ നമ്പർ എങ്ങനെ കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.
ഭീഷണിയുടെ പശ്ചാത്തലത്തിൽ കൊല്ലത്തെ ന്യായാധിപന്മാരുടെ വസതികൾക്കും കോടതികൾക്കും സുരക്ഷ ഏർപ്പെടുത്തി. ഡോഗ് സ്ക്വാഡും പൊലീസും പ്രത്യേക പരിശോധന നടത്തി. സംശയാസ്പദമായി കണ്ട ചിലരെ ചോദ്യം ചെയ്തു വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |