കൊച്ചി: സിവിക് ചന്ദ്രന് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച വിധിയിൽ പരാതിക്കാരിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ സ്ഥലം മാറ്റിയതിനെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി എസ്. കൃഷ്‌ണകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. അടുത്ത ദിവസം ഹർജി പരിഗണിച്ചേക്കും.
ജുഡിഷ്യൽ ഉത്തരവിലെ അപാകതയുടെ പേരിൽ ജുഡിഷ്യൽ ഓഫീസറെ സ്ഥലം മാറ്റാൻ കഴിയില്ല. ഇത് ഓഫീസർമാരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ്. മൂന്നു വർഷം തികയും മുമ്പ് ജുഡിഷ്യൽ ഓഫീസർമാരെ സാധാരണഗതിയിൽ സ്ഥലം മാറ്റാറില്ലെന്നും മേയിൽ വിരമിക്കുന്നതുവരെ തനിക്ക് കോഴിക്കോട് ജില്ലാ ജഡ്ജിയുടെ പദവിയിൽ തുടരാനാകുമായിരുന്നെന്നും ഹർജിയിൽ പറയുന്നു.
സംസ്ഥാന സർക്കാർ,കേരള ഹൈക്കോടതി,ഹൈക്കോടതി രജിസ്ട്രാർ ജനറൽ,ജില്ലാ ജുഡിഷ്യറി രജിസ്ട്രാർ എന്നിവരാണ് എതിർകക്ഷികൾ.
കൃഷ്‌ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസറായി സ്ഥലം മാറ്റിയാണ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കിയത്. ഇത് ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ നിയമനത്തിനു മുമ്പ് നിയമിക്കപ്പെടുന്നയാളുടെ അനുമതി വാങ്ങണമെന്നാണ് ചട്ടം. എസ്. കൃഷ്‌ണകുമാറിനൊപ്പം നാലു ജഡ്ജിമാരെ കൂടി സ്ഥലം മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |