തിരുവനന്തപുരം : കൊവിഡ് പ്രതിരോധ കുത്തിവയ്പായി ആദ്യ ഡോസ് കൊവാക്‌സിനെടുത്തവർക്ക് രണ്ടാം ഡോസ് കിട്ടാതെ പ്രതിസന്ധയിൽ. കൊവാക്‌സിൻ സംസ്ഥാനത്ത് സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്. ഈമാസം അഞ്ചിനാണ് അവസാനമായി കൊവാക്‌സിൻ കേന്ദ്രം ലഭ്യമാക്കിയത്. അവസാന ബാച്ചിൽ ലഭ്യമായ 1.8ലക്ഷം വാക്‌സിനും അതിവേഗത്തിൽ തീർന്നു. 18വയസിന് മുകളിലുള്ള എല്ലാവർക്കും കേന്ദ്രം സൗജന്യവാക്‌സിൻ നൽകുന്നതിന്റെ ഭാഗമായി ഈമാസം 21മുതൽ കൂടുതൽ കൊവാക്‌സിൻ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. 18നും 44നും ഇടയിലുള്ള മുൻഗണനാവിഭാഗത്തിലുള്ള ഭൂരിഭാഗം പേർക്കും കൊവാക്‌സിനാണ് വിതരണം ചെയ്തത്. ആദ്യ ഡോസ് എടുത്ത് 28 മുതൽ 44 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. എന്നാൽ വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ ഇത് മുടങ്ങുമോയെന്നാണ് ആശങ്ക. സമയക്രമത്തിൽ നേരിയ വ്യത്യാസമുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സംസ്ഥാനം 18വയസിന് മുകളിലുള്ളവർക്ക് നൽകാനായി 1.84 ലക്ഷം വാക്‌സിന് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും കേന്ദ്രം വാക്‌സിൻ സൗജന്യമാക്കിയതോടെ കമ്പനികൾ ഇനി സംസ്ഥാനങ്ങൾക്ക് നേരിട്ട് നൽകില്ല. കേന്ദ്രം ലഭ്യമാക്കിയാൽ മാത്രമേ നിലവിൽ സംസ്ഥാനത്തുള്ള കൊവാക്‌സിൻ ക്ഷാമത്തിന് പരിഹാരമാകൂ.
വാക്‌സിൻ കണക്ക് ഇങ്ങനെ
ഇതുവരെ ലഭിച്ചത് 1,12,12,353 ഡോസ്
(കൊവാക്‌സിനും കൊവിഷീൽഡും ഉൾപ്പെടെ)
ആരോഗ്യപ്രവർത്തകർ
5,24,128 പേർക്ക് ആദ്യ ഡോസ്
4,06,035 പേർക്ക് രണ്ടു ഡോസും
മുൻനിര പ്രവർത്തകരിൽ
5,39,624 പേർക്ക് ആദ്യ ഡോസ്
4,03,454 പേർക്ക് രണ്ടു ഡോസും
45 വയസിനു മുകളിലുള്ളവർക്ക്
68,14,751 പേർക്ക് ആദ്യ ഡോസ്
14,27,998 പേർക്ക് രണ്ടു ഡോസും
18 മുതൽ 44 വയസു വരെയുള്ളവരിൽ
10,95,405 പേർക്ക് ആദ്യ ഡോസ്
958 പേർക്ക് രണ്ടു ഡോസും
വൃദ്ധ സദനങ്ങളിൽ
91 ശതമാനം പേർക്കും ആദ്യ ഡോസ്
14 ശതമാനം പേർക്ക് രണ്ടു ഡോസും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |