SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.24 PM IST

കൊവിഡ് ചികിത്സ: കൊള്ള ഫീസ് വെട്ടി സർക്കാർ,​ പിഴിഞ്ഞാൽ പിഴ പത്തിരട്ടി

patient

സ്വകാര്യ ആശുപത്രികളിൽ ഏകീകൃത ഫീസ്

 സർക്കാർ ഉത്തരവ് ഹൈക്കോടതിയിൽ

 ജനറൽ വാർഡിന് പ്രതിദിനം 2645- 2910 രൂപ

കൊച്ചി: കൊവിഡിന് ചികിത്സ തേടുന്നവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ യാതൊരു ന്യായീകരണവുമില്ലാതെ ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമാവുകയും, ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ്. അമിത നിരക്ക് ഇൗടാക്കിയാൽ അധികം വാങ്ങുന്ന തുകയുടെ പത്തിരട്ടി പിഴ ഈടാക്കാനാണ് വ്യവസ്ഥ.

സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി. ഉത്തരവിൽ പറയുന്ന നിരക്കുകൾ മാത്രമേ ഈടാക്കാവൂ എന്ന് കോടതി നിർദ്ദേശിച്ചു. എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) അംഗീകാരമുള്ള ആശുപത്രികൾക്കും അതില്ലാത്തവയ്ക്കും വ്യത്യസ്ത നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിനെതിരെ പെരുമ്പാവൂരിലെ ഹ്യുമൻ റൈറ്റ്സ് ഫോറം വൈസ് ചെയർമാൻ അഡ്വ. സാബു പി.ജോസഫ് നൽകിയ ഹർജിയിലാണ് നടപടി.

ചികിത്സാ നിരക്കുകൾ പൊതുജനങ്ങൾക്ക് കാണാനാകും വിധം പ്രദർശിപ്പിക്കണം. അമിത നിരക്കാണെന്ന് ബോദ്ധ്യപ്പെട്ടാൽ ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ ഒാർഡിനൻസ് എന്നിവ പ്രകാരം നടപടിയെടുക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗികളെ പ്രവേശിപ്പിക്കുന്ന സമയത്ത് മുൻകൂർ തുകയ്‌ക്ക് നിർബന്ധിക്കരുത്. ജില്ലാ കളക്ടർക്കും ഡി.എം.ഒയ്ക്കുമാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കു മാറ്റിവയ്‌ക്കണമെന്ന് നേരത്തേ ഉത്തരവിറക്കിയിട്ടുണ്ട്.

 പ്രതിദിന നിരക്ക്

ജനറൽ വാർഡ് :

2910 രൂപ: എൻ.എ.ബി.എച്ച് ആശുപത്രി

2645 രൂപ: മറ്റ് ആശുപത്രികൾ

എച്ച്.ഡി.യു (ഹൈ ഡിപ്പൻഡൻസി യൂണിറ്റ്):

4175 രൂപ: എൻ.എ.ബി.എച്ച് ആശുപത്രി

3795 രൂപ: മറ്റ് ആശുപത്രി

ഐ.സി.യു :

8580 രൂപ: എൻ.എ.ബി.എച്ച് ആശുപത്രി -

7800 രൂപ: മറ്റുള്ളവ

ഐ.സി.യു (വെന്റിലേറ്ററോടെ) :

15,180 രൂപ: എൻ.എ.ബി.എച്ച് ആശുപത്രി

13,800 രൂപ: മറ്റുള്ളവ

 നിരക്കിൽ ഉൾപ്പെടുന്നത്

രജിസ്ട്രേഷൻ, ബെഡ് ചാർജ്ജ്, നഴ്സിംഗ് ചാർജ്ജ്, സർജന്മാരുടെയും മറ്റു ഡോക്ടർമാരുടെയും ചാർജ്ജ്, കൺസൾട്ടിംഗ് ഫീസ്, അനസ്തേഷ്യ, രക്തം നൽകൽ, ഒാക്സിജൻ, മരുന്നുകൾ, പതോളജി - റേഡിയോളജി ടെസ്റ്റുകൾ, എക്സ്‌റേ, അൾട്രാ സൗണ്ട് സ്കാനിംഗ്, ഡിസ്ചാർജ്ജായി 15 ദിവസത്തേക്കുള്ള മരുന്നുകളും ‌ടെസ്റ്റുകളും

 ഉൾപ്പെടാത്തവ

നെഞ്ചിന്റെ സി.ടി സ്കാൻ, എച്ച്.ആർ.സി.ടി ചെസ്റ്റ് തുടങ്ങിയ വിശദമായ പരിശോധനകൾ, പി.പി.ഇ കിറ്റുകൾ, വിലകൂടിയ മരുന്നുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID TREATMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.