തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക കർശനമായി തയ്യാറാക്കണമെന്ന് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം നിർദ്ദേശിച്ചു. ആദ്യദിനം തിരുവനന്തപുരത്തെ വിവിധയിടങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സംഘം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയത്.
തിരുവനന്തപുരത്തെ കൊവിഡ് ചികിത്സാ ആശുപത്രികളിലും കണ്ടെയിൻമെന്റ് സോണുകളിലുമാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. ജില്ലാകളക്ടറുമായും ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതിനിധി രുചി ജയിൻ, ജവഹർലാൽ മെഡിക്കൽ എഡ്യൂക്കേഷൻ റിസർച്ചിലെ ഡോ. വിനോദ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയ സംഘം ഡോക്ടർമാരുമായി സംസാരിച്ചു.
മൂന്നാംതരംഗം മുന്നിൽക്കണ്ട് ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ചാല മാർക്കറ്റ്, കണ്ടെയിൻമെന്റ് സോണുകളായ മലയിൻകീഴ്, കല്ലിയൂർ എന്നിവിടങ്ങളും സന്ദർശിച്ചു. ഇന്ന് കൊല്ലത്തും ബുധനാഴ്ച പത്തനംതിട്ടയിലും സംഘം സന്ദർശന നടത്തിയ ശേഷം മടങ്ങും.
ടെസ്റ്റ് പോസിറ്റിവിറ്റി പത്തിൽ കുറയാത്ത സ്ഥലങ്ങളിൽ പ്രതിരോധത്തിലോ നിയന്ത്രണങ്ങളിലോ മാറ്റം വരുത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സംഘം നൽകിയേക്കും. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും റിപ്പോർട്ട് നൽകും.
'ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം തൃപ്തി അറിയിച്ചു".
- ഡോ. ഷിനു,
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ
വടക്കൻ ജില്ലകളിലെ കൊവിഡ് വ്യാപനം പ്രത്യേകം പരിശോധിക്കണം: മുഖ്യമന്ത്രി
വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്നത് പ്രത്യേകമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകൾ വർദ്ധിപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. അക്കാര്യം കളക്ടർമാർ ഉറപ്പാക്കം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പുനഃരാലോചിക്കാനുള്ള പ്രതിവാര അവലോകനയോഗം ഇന്ന് ചേരും.
അനുബന്ധരോഗമുള്ള പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാത്തത് പ്രശ്നമാകുന്നുണ്ട്. അവരെ കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കാനുള്ള ക്യാമ്പയിൻ ശക്തിപ്പെടുത്തണം. വാർഡുതല സമിതി ഇക്കാര്യത്തിൽ അവരെ നിർബന്ധിക്കണം. ക്വാറന്റൈൻ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
പ്രാഥമിക സമ്പർക്കക്കാരുടെ വിവരം കൊവിഡ് പോർട്ടലിൽ കൃത്യമായി രജിസ്റ്റർ ചെയ്യണം. ആരോഗ്യപ്രവർത്തകരും മറ്റും വൃദ്ധർക്കുവേണ്ടി വാക്സിൻ രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കാത്തത് പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വ്യാപനം പത്തുശതമാനത്തിൽ താഴാത്തത് സർക്കാരിന് കടുത്ത ആശങ്കയായിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റിനിരക്ക് 29 ശതമാനത്തിൽ നിന്ന് 10ലേക്ക് താഴ്ത്താനായെങ്കിലും രണ്ടാഴ്ചയായി പത്തുശതമാനത്തിൽ തന്നെ നിലനിൽക്കുകയാണ്. ക്വാറന്റൈൻ ശക്തിപ്പെടുത്തിയും ദിവസവും ഒരുലക്ഷത്തിലേറെ ആളുകളെ പരിശോധിച്ചും കൂടിയ വ്യാപനമുള്ളയിടങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണും ആണ്. വ്യാപാരശാലകൾ ആഴ്ചയിൽ കൂടുതൽ ദിവസങ്ങളിലും കടകളും വാണിജ്യസ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. പകുതിയോളം സർക്കാർ സ്ഥാപനങ്ങളിലും അമ്പത് ശതമാനത്തിൽതാഴെയാണ് ഹാജർനില.
8037 രോഗികൾ, 102 മരണം
സംസ്ഥാനത്ത് ഇന്നലെ 8037 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. 10.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 102 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 13,818 ആയി.
വാക്സിൻ സ്ലോട്ടുകൾ കിട്ടാനില്ല
സംസ്ഥാനത്ത് വീണ്ടും വാക്സിന് ക്ഷാമമായതോടെ സ്ലോട്ട് ബുക്ക് ചെയ്യാനാവാതെ ജനം വലയുന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്റ്റോറുകളിൽ വാക്സിൻ ഇല്ലാത്ത അവസ്ഥയാണ്. ഇന്നത്തോടെ കൂടുതൽ ജില്ലകളിൽ വാക്സിൻ തീരും. വെള്ളിയാഴ്ച അടുത്ത സ്റ്റോക്ക് എത്തുമെന്നാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |