SignIn
Kerala Kaumudi Online
Saturday, 20 April 2024 1.40 AM IST

കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു, ശനിയും ഞായറും പൊതു അവധി

covid

പ്രതിദിന വ്യാപനം 22000 കടന്നു

ലോക്ക് ഡൗൺ ആലോചിക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താനും, ശനി,ഞായർ ദിവസങ്ങളിൽ പൊതുഅവധി നൽകാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശനിയാഴ്ചത്തെ പ്ലസ് ടു പരീക്ഷയ്ക്ക് മാറ്റമില്ല. ലോക്ക് ഡൗണിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. കൊവിഡ് സ്ഥിതി ഇന്നലെ ഉന്നതതലയോഗത്തിൽ വിലയിരുത്തിയശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാം വ്യാപനത്തെക്കാൾ തീവ്രമാണ് രണ്ടാം വ്യാപനം. പ്രതിദിനവ്യാപനം ഇന്നലെ 22000 കടന്നു. വരുംദിവസങ്ങളിൽ ഇതിനെക്കാൾ ഉയർന്നേക്കാം. രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. എന്നാൽ, റംസാൻ നോമ്പുതുറയ്ക്ക് സൗകര്യമൊരുക്കും. ഒാക്സിജൻ ലഭ്യത നിരീക്ഷിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകും. അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്സിനേഷനും, അവർക്ക് ആവശ്യമെങ്കിൽ ഭക്ഷണ സൗകര്യവുമൊരുക്കും. കൊവിഡ് ചികിത്സ സംബന്ധിച്ച് സ്വകാര്യ ആശുപത്രികളുടെ യോഗം വിളിക്കും. അതിർത്തികളിൽ കരുതൽ ശക്തമാക്കും.35 ശതമാനത്തിലേറെ രോഗവ്യാപന തോതുള്ളയിടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുക്കും.

സംസ്ഥാന തല

ടാസ്ക് ഫോഴ്സ്

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഇവർ എല്ലാ ദിവസവും സ്ഥിതി വിലയിരുത്തി റിപ്പോർട്ട് നൽകും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ റവന്യു,പൊലീസ്,ആശാവർക്കർമാർ എന്നിവരെ ഉൾപ്പെടുത്തി വാർഡ് തല സമിതികളുണ്ടാക്കും. വാർഡ് പ്രതിനിധിയായിരിക്കും അദ്ധ്യക്ഷൻ. തദ്ദേശസ്ഥാപനങ്ങളിലെ കൊവിഡ്നില, പാലിക്കേണ്ട കരുതലുകൾ എന്നിവ ജനങ്ങളെ ദിവസവും അറിയിക്കും.

നിയന്ത്രണങ്ങൾ :

  • 24,25 തീയതികളിൽ അവശ്യസേവനങ്ങൾ മാത്രം.
  • ഇലക്ഷൻ, പരീക്ഷാ ഡ്യൂട്ടിയുള്ളവർക്ക് നിയന്ത്രണമില്ല.
  • 24ന് ഹയർസെക്കൻഡറി പരീക്ഷ നടത്തും.
  • സർക്കാർ ഒാഫീസുകളിൽ 50 ശതമാനം പേർ ജോലിക്കെത്തിയാൽ മതി, റൊട്ടേഷൻ വ്യവസ്ഥയിൽ വീട്ടിലിരുന്ന് ജോലി .
  • ശനിയാഴ്ച എല്ലാ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും സഹകരണസ്ഥാപനങ്ങൾക്കും പൊതു അവധി
  • ജോലിക്കെത്താത്ത സർക്കാർ ജീവനക്കാർക്ക് കൊവിഡ് ഡ്യൂട്ടി
  • വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒാൺലൈനായി മാത്രം
  • ട്യൂഷൻസെന്ററുകൾക്ക് അനുമതിയില്ല.
  • ബീച്ചുകളിലും പാർക്കുകളിലും റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലും കർശന നിയന്ത്രണം
  • കടകൾ രാത്രി 7.30വരെ മാത്രം
  • സ്വകാര്യസ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം,
  • വാക്സിനേഷന് ഒാൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കും
  • 75 പേരിൽ താഴെ ആളുകളെ മാത്രം ഉൾപ്പെടുത്തി മുൻകൂർ അനുമതിയോടെ കല്യാണം,ഗൃഹപ്രവേശം എന്നിവ നടത്താം
  • ഹോസ്റ്റലുകൾക്ക് കർശന നിയന്ത്രണം

24ന് പ്രവർത്തിക്കാവുന്നവ

പച്ചക്കറി, മീൻ, പലചരക്ക്,പാൽ. റസ്റ്റോറന്റുകളിൽ പാഴ്സൽ മാത്രം. ഇന്റർനെറ്റ്, ടെലികോം എന്നിവയുടെ അത്യാവശ്യസേവനങ്ങൾ നടത്തുന്നവർക്ക്. കൊവിഡ് ഡ്യൂട്ടിയുള്ളവർക്ക്. ചരക്ക്, പൊതുഗതാഗത സംവിധാനത്തിൽ ഉൾപ്പെട്ടവർക്ക്. പുറത്തിറങ്ങി നടക്കുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID 19
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.