തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭ്രാന്തൻ വാക്‌സിൻ നയം തിരുത്തി എല്ലാവർക്കും സൗജന്യമായി വാക്സിനെത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓക്‌സിജൻ ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസർക്കാർ അനങ്ങാതിരുന്നതിന്റെ തിക്തഫലമാണിപ്പോൾ ജനം അനുഭവിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിക്കുന്ന ദയനീയസ്ഥിതിയാണ്.
ആപത്ഘട്ടത്തിൽ സംരക്ഷിക്കുകയെന്ന അടിസ്ഥാന കടമ നിറവേറ്രാതെ ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ കേന്ദ്രസർക്കാർ എറിഞ്ഞുകൊടുക്കുകയാണ്. ഒരേ വാക്സിന് മൂന്ന് തരം വില നിശ്ചയിക്കുന്ന ഭ്രാന്തൻ നടപടി സമൂഹത്തിൽ അസമത്വം സൃഷ്ടിക്കും.
ഉത്പാദിപ്പിക്കുന്ന വാക്‌സിനിൽ എത്ര ശതമാനം സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്ന് നിശ്ചയിക്കാത്തത് വലിയ ആശയക്കുഴപ്പത്തിനിടയാക്കും. കുറഞ്ഞ വിലയ്‌ക്ക് കേന്ദ്രത്തിന് ലഭിക്കുന്ന വാക്സിൻ നീതിപൂർവവും വിവേചനരഹിതവുമായി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകണം.
വാക്സിൻ വിതരണത്തെയും ദൗർലഭ്യത്തെയും കുറിച്ച് വ്യാപകമായ പരാതിയുയർന്നപ്പോൾ ചുമതല സംസ്ഥാനങ്ങളിൽ കെട്ടിവച്ച് കേന്ദ്രസർക്കാർ ഒളിച്ചോടി. രണ്ടാം തരംഗമുണ്ടാകുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിട്ടും ഓക്‌സിജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്രം നടപടിയെടുക്കാതിരുന്നത് അക്ഷന്തവ്യമായ തെറ്റാണ്. പൗരന്മാർക്ക് ചികിത്സ നിഷേധിക്കപ്പെടരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |