വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻതിരക്ക്
തിരുവനന്തപുരം: കൊവിഡ് വാക്സിന് കടുത്ത ക്ഷാമം നേരിട്ടതോടെ ജനങ്ങൾ നെട്ടോട്ടത്തിൽ. വാക്സിൻ നൽകുന്ന കേന്ദ്രങ്ങളിലെല്ലാം വൻതിരക്ക്. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ കൂട്ടത്തോടെ എത്തിയതോടെ നീണ്ട ക്യൂ പലപ്പോഴും സംഘർഷത്തിനും ഇടയാക്കുന്നു.
രജിസ്റ്റർ ചെയ്തവർക്ക് വാക്സിനെടുക്കുന്നതിന് സമയം നൽകിയിട്ടുണ്ടെങ്കിലും വാക്സിൻ തീർന്നുപോകുമോയെന്ന ആശങ്കയിൽ രാവിലെ മുതൽ തന്നെ വിതരണകേന്ദ്രങ്ങളിലെത്തുന്നതാണ് പ്രശ്നം. ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്ന് ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരിൽ പലർക്കും അകലെയുള്ള കേന്ദ്രങ്ങളിലാണ് അനുമതി കിട്ടിയിരിക്കുന്നത്. ആദ്യ ഡോസ് വാക്സിൻ എടുത്തവർക്ക് രണ്ടാം ഡോസിന് കിട്ടിയിരിക്കുന്നതും വളരെ ദൂരെയുള്ള കേന്ദ്രങ്ങളിലാണ്. പ്രായമായവരെയാണ് ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്. ചിലർക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനും കഴിഞ്ഞില്ല. ഒ.ടി.പി കിട്ടാത്തതുമൂലം രജിസ്റ്റർ ചെയ്യാനാവാതെ പലരും വിഷമിച്ചു. ഇതുമൂലം പലർക്കും ഇന്നലെ രജിസ്റ്റർ ചെയ്യാനായില്ല. എന്നാൽ സാങ്കേതിക തകരാർ പരിഹരിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. സർക്കാർ കേന്ദ്രങ്ങളിൽ തിരക്കായതോടെ പലരും സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |