തിരുവനന്തപുരം : കൊവിഡിന്റെ അതിതീവ്ര വ്യാപനം സംസ്ഥാനത്ത് തുടരുന്നു. പ്രതിദിനരോഗികൾ വീണ്ടും 40000 കടന്നതോടെ ടെസ്റ്റ് പോസിറ്റിവിറ്റി 30ശതമാനത്തിലേക്ക് കുതിക്കുകയാണ്. ഇന്നലെ 41,971 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനമായി. 4,17,101 പേരാണ് ചികിത്സയിലുള്ളത്. 64 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 127 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 38,662 പേർ സമ്പർക്കരോഗികളാണ്. 2795 പേരുടെ ഉറവിടം വ്യക്തമല്ല. 387പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. അതേസമയം, ചികിത്സയിലായിരുന്ന 27,456 പേർ രോഗമുക്തി നേടി.
എല്ലാ ജില്ലകളിലും പ്രതിദിനം രോഗികൾ ക്രമാതീതമായി ഉയരുകയാണ്. എറണാകുളമാണ് രണ്ടാംതരംഗത്തിൽ തുടക്കം മുതൽ മുന്നിലുള്ളത്. ജില്ലയിൽ 5492 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോടിനെ മറികടന്ന് തിരുവനന്തപുരം ഇന്നലെ രണ്ടാമതായി. 4560 പേരാണ് ഇന്നലെ ജില്ലയിൽ രോഗികളായത്, ആകെ രോഗികൾ 18,66,827.
കൊവിഡ്: ആർ.സി.സിക്കും
ശ്രീചിത്രയ്ക്കും പ്രത്യേക കരുതൽ
സ്വന്തംലേഖകൻ
വൈറസ് ബാധ സ്ഥിരീകരിച്ചാൽ ഉടൻ കൊവിഡ് കേന്ദ്രങ്ങളിലേക്ക് മാറ്റും
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ അതീവഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്ന ആർ.സി.സിയിലും ശ്രീചിത്രയിലും വൈറസ് പടിമുറുക്കാതിരിക്കാൻ പ്രത്യേക കരുതൽ. ചികിത്സയിലുള്ളവർക്ക് രോഗം സ്ഥിരീകരിച്ചാൽ ഉടൻ കൊവിഡ് കേന്ദ്രങ്ങളിലേക്ക് മാറ്റും. രോഗിയുടെ അവസ്ഥയനുസരിച്ച് മെഡിക്കൽ കോളേജുൾപ്പെടെയുള്ള ഏത് ആശുപത്രിയിലേക്കും അതിവേഗം മാറ്റാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ് തീരുമാനം.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ആർ.സി.സിയിലും ശ്രീചിത്രയിലും രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ദിവസവും നിരവധി പേരാണ് എത്തുന്നത്. ആർ.സി.സിയിലും ശ്രീചിത്രയിലും ഏതെങ്കിലും ഒരുഭാഗത്ത് വൈറസ് ബാധയുണ്ടായാൽ അത് അതിവേഗം രോഗികളിലേക്കെത്തും. ആർ.സി.സിയിൽ സങ്കീർണമായ വിവിധ ശസ്ത്രക്രിയ കഴിഞ്ഞവർക്കും കീമോ ചികിത്സതേടുന്നവരുമുണ്ട്. വൈറസിന്റെ നേരിയ സാന്നിദ്ധ്യം പോലും ഇവരിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. കൊവിഡിന്റെ ആദ്യഘട്ടം മുതൽ സമാനമായ രീതിയാണ് സ്വീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |