തിരുവനന്തപുരം : കൊവിഡ് അതിവ്യാപനത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് 100 പേരിൽ 29 പേർ രോഗബാധിതരാകുന്ന അതീവഗുരുതരാവസ്ഥ. ചികിത്സയിലുള്ളവർ 4.25ലക്ഷത്തിലേക്ക് കുതിക്കുകയാണ്. 35,801 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകൾ പരിശോധിച്ചതോടെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനമായി ഉയർന്നത്. 4,23,514 പേരാണ് ഇനി ചികിത്സയിലുള്ളത്. 68 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 115 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 32,627 പേർ സമ്പർക്കരോഗികളാണ്. 2743 പേരുടെ ഉറവിടം വ്യക്തമല്ല. 316 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. അതേസമയം ചികിത്സയിലായിരുന്ന 29,318 പേർ രോഗമുക്തി നേടി.
പിടിവിട്ട വ്യാപനം
രോഗവ്യാപനത്തിൽ മുന്നിലുള്ള എറണാകുളത്തിനൊപ്പം കുതിയ്ക്കുകയാണ് തിരുവനന്തപുരവും. ഇന്നലെ എറണാകുളത്ത് 4767 പേരും തിരുവനന്തപുരത്ത് 4240 പേരുമാണ് രോഗികളായത്. മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂർ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂർ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസർകോട് 766, വയനാട് 655 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.
ആകെ രോഗികൾ 19,02,628.
നഴ്സുമാർക്കും കുടുംബാംഗങ്ങൾക്കും ചികിത്സ ഉറപ്പാക്കണം: കെ.ജി.എൻ.യു
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായ നഴ്സിംഗ് ഓഫീസർമാരും കുടുംബാംഗങ്ങളും കൊവിഡ് ബാധിതരാകുമ്പോൾ സേവനം അനുഷ്ഠിക്കുന്ന ആശുപത്രികളിൽതന്നെ ചികിത്സ ഉറപ്പാക്കണമെന്ന് കേരള ഗവ.നഴ്സസ് യൂണിയൻ (കെ.ജി.എൻ.യു) ആവശ്യപ്പെട്ടു. ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകരാതിരിക്കാൻ ഇത്തരമൊരു നടപടി സഹായിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ്.എം. അനസും സെക്രട്ടറി ഗിരീഷ് ജി.ജി യും പ്രസ്താവനയിൽ പറഞ്ഞു. നഴ്സസ് ദിനമായ 12 പ്രതിജ്ഞാദിനമായി ആചരിക്കുമെന്നും കൊവിഡിനെതിരായ പോരാട്ടത്തിൽ സർക്കാരിന് ഒപ്പമുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |