കാസർകോട്: പ്രാണവായു കിട്ടാതെ കാസർകോട് ജില്ലയിലെ ഒരു രോഗിക്കും അത്യാഹിതം സംഭവിക്കാതിരിക്കാൻ ഓക്സിജൻ സിലിണ്ടർ ചലഞ്ചുമായി രംഗത്തിറങ്ങുകയാണ് ജില്ലാ ഭരണകൂടം. സാമൂഹിക സാംസ്കാരിക വ്യാവസായിക രംഗത്തുള്ളവർക്കും കൂട്ടായ്മകൾക്കും
ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്ക്ക് വേണ്ടി സംഭാവന ചെയ്യാമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബുവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും അറിയിച്ചു. സിലിണ്ടർ നേരിട്ട് നൽകുകയോ നിശ്ചിത തുക നൽകുകയോ ആവാം. മംഗളൂരുവിൽ നിന്ന് ഓക്സിജൻ ലഭ്യത ഇല്ലാതായതിന് പിന്നാലെയാണ് ചലഞ്ച് പ്രഖ്യാപിച്ചത്. കാസർകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ കഴിഞ്ഞദിവസം ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടിരുന്നു. തുടർന്ന് കണ്ണൂർ പറശ്ശിനിക്കടവിലെ പ്ലാന്റിൽ നിന്ന് ഓക്സിജൻ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്.ഇതിനകം തന്നെ 300 പേർ സിലിണ്ടറുകൾ വാഗ്ദാം ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.
ചലഞ്ച് ഇങ്ങനെ
ഓക്സിജൻ സിലിണ്ടറായോ, അത് വാങ്ങുന്നതിനുള്ള പണമായോ സ്വീകരിക്കും.ഓക്സിജൻ നിറച്ച ഒരു ഡി ടൈപ്പ് സിലിണ്ടറിന് 15,800 രൂപയാണ് വില. ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയുടെ മുംബയിലെ പ്ലാന്റിൽ നിന്ന് ജില്ലാ ഭരണകൂടം നേരിട്ട് സിലിണ്ടർ വാങ്ങും.
ജില്ലാ പഞ്ചായത്തിന് പ്രത്യേകമായി ദുരിതാശ്വാസ നിധിയുടെ പേരിൽ പണം സ്വീകരിക്കാൻ സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |