തിരുവനന്തപുരം : കൊവിഡ് പ്രവർത്തനങ്ങളിൽ ആഹോരാത്രം ഏർപ്പെടുന്ന തദ്ദേശ, ആരോഗ്യവകുപ്പുകളിലെ ജീവനക്കാർ ഏകോപനമില്ലാതെ ഒരേ പണിയടുക്കാൻ തുടങ്ങിയതോടെ, ഒരു കൂട്ടരുടെ അദ്ധ്വാനം പാഴാവുന്നു. കൊവിഡ് കണക്കുകളിലും പിഴവ്.
രോഗികളുടെ വിവരവും രോഗവ്യാപനവും ചികിത്സയും സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പ് കൃത്യമായി ശേഖരിച്ച് സർക്കാരിന് കൈമാറുന്നുണ്ട്. തദ്ദേശവകുപ്പും ഇതേ ജോലി ചെയ്യാൻ തുടങ്ങിയതോടെ കണക്കുകളിൽ ആശയക്കുഴപ്പമായി. തദ്ദേശവകുപ്പിന്റെ കണക്കുകളിൽ വ്യാപകമായ പിഴവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. തദ്ദേശസ്ഥാപനങ്ങളിലെ രോഗവ്യാപനം ഉൾപ്പെടെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരാമർശിക്കുന്നത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. രോഗവ്യാപനം അതിശക്തമാണെന്ന് പറയുന്ന പഞ്ചായത്തുകളിൽ പലതിലും സ്ഥിതി മറിച്ചാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ചികിത്സയിലുള്ളവരുടെ എണ്ണം, പരിശോധനയ്ക്ക് വിധേയമാക്കിയവരുടെ കണക്ക് എന്നിവയിൽ തദ്ദേശവകുപ്പിന് കൃത്യമായി വിവരം
ശേഖരിക്കാനാവുന്നില്ല. മുകളിൽ നിന്നുള്ള സമ്മർദ്ദം കാരണം കിട്ടുന്ന വിവരം നൽകുകയാണ്. ആരോഗ്യവകുപ്പ് ഡി.എം.ഒമാരുടെ നേതൃത്വത്തിലുള്ള ടീം ശേഖരിക്കുന്നവിവരങ്ങൾ ക്രോഡീകരിച്ചാണ് നൽകുന്നത്. തദ്ദേശവകുപ്പ് പഞ്ചായത്ത്,കോർപറേഷൻ സെക്രട്ടറിമാരെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിൽ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരന്റെ നേതൃത്വത്തിലുള്ള വാർ റൂമാണ് ആരോഗ്യവകുപ്പിന്റെ ജോലി കൂടി ഏറ്റെടുത്ത് സമയം പാഴാക്കുന്നത്.
തദ്ദേശവകുപ്പിന്
ജോലി പലതുണ്ട്
ഹോം ക്വാറന്റൈനിലുള്ളവർക്ക് സൗകര്യം ഉറപ്പാക്കൽ. വീടുകളിൽ സൗകര്യമില്ലാത്തവരെ പാർപ്പിക്കേണ്ട ഡൊമിസിലറി കെയർ സെന്ററുകൾ സജ്ജമക്കൽ,. ചെറിയ ലക്ഷണങ്ങളുള്ളവർക്കുള്ള ഫസ്റ്റ് ലൈൻ, ഡോക്ടറുടെ സേവനം ആവശ്യമുള്ളവർക്കുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കൽ, ആംബലുൻസുകളും,കിടക്കകളും ക്രമീകരിക്കൽ . കമ്മ്യൂണിറ്റി കിച്ചണുകൾ നടത്തൽ തുടങ്ങി ശ്രമകരമായ ജോലികൾക്കിടയിലാണ് തദ്ദേശ വകുപ്പിന്റെ ഈ ഇരട്ടിപ്പണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |