തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായതിന്റെ ഫലമായി വരും ദിവസങ്ങളിൽ മരണസംഖ്യ ഉയരാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മേയ് 12ന് ആണ് രണ്ടാമത്തെ തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് - 43,529 പുതിയ രോഗികൾ. ആ തോതിൽ ആ ദിവസങ്ങളിൽ ഉണ്ടായ രോഗബാധ മൂർച്ഛിക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. ഇന്നലെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ ഭൂരിഭാഗത്തിനും കാരണമായ രോഗബാധ ഉണ്ടായത് രണ്ട് മുതൽ ആറാഴ്ച വരെ മുൻപായിരിക്കാം. അത്രയും ദിവസം മുൻപ് രോഗം ബാധിച്ച പലർക്കും രോഗം ശക്തമാവുന്നതും ഓക്‌സിജനും വെൻറിലേറ്ററുമൊക്കെ കൂടുതലായി ആവശ്യം വരുന്നതും ഇനിയുള്ള ദിവസങ്ങളിലായിരിക്കും. അതിനാൽ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെൻറിലേറ്ററുകൾ, ഓക്‌സിജൻ, ഐ.സി.യു കിടക്കകൾ എന്നിവയെല്ലാം ഉണ്ടെന്ന് അടിയന്തരമായി ഉറപ്പാക്കണമെന്ന് കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
കർണാടകയിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 28,869 കേസുകളും 548 മരണങ്ങളുമാണ്. മഹാരാഷ്ട്രയിൽ 29,911 കേസുകളും 738 മരണങ്ങളും തമിഴ്‌നാട്ടിൽ 35,579 കേസുകളും 397 മരണങ്ങളും റിപ്പോർട്ട് ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |