ന്യൂഡൽഹി: കൊവിഡിന് കാരണമായ വൈറസുകൾ വായുവിലൂടെ പകരുമെന്ന് ലോകാരോഗ്യ സംഘടനയും അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ചികിത്സാനയത്തിൽ മാറ്റം വരുത്തി. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും സംസാരിക്കുമ്പോഴും പുറത്തെത്തുന്ന വൈറസ് പ്രധാനമായും പടരുന്നത് വായുവിലൂടെയാണെന്ന് പുതിയ ക്ളിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിൽ വിശദീകരിക്കുന്നു.
2020 ജൂണിൽ ഇറക്കിയ പഴയ പ്രോട്ടോക്കോളിൽ രോഗി ചുമയ്ക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും സംസാരിക്കുമ്പോഴും ശ്വാസകോശത്തിൽ നിന്നുള്ള തുള്ളികൾ വഴി വൈറസ് പടരുമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്.
ഒരു മീറ്റർ അകലത്തിനുള്ളിൽ ബന്ധപ്പെടുന്ന ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വൈറസ് പടരും. രോഗിയിൽ നിന്ന് പുറത്തെത്തുന്ന വൈറസ് കണ്ണ്, മൂക്ക്, വായ എന്നിവ വഴി അകത്തെത്താം. വായു പ്രവാഹം കുറഞ്ഞ മുറികൾ വൈറസിനെ തങ്ങിനിൽക്കാൻ സഹായിക്കുന്നു. ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ സമയം തങ്ങുന്നത് രോഗം പിടിപെടാൻ വഴിയൊരുക്കും.
നേരിയ ബാധയ്ക്ക് ഐവർമെക്‌ടിനും
നേരിയ തോതിൽ കൊവിഡ് ബാധിച്ചവർക്ക് ഐവർമെക്‌ടിൻ ഗുളികയും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നേരിയ രോഗബാധയുള്ളവർ സ്റ്റിറോയ്ഡുകൾ എടുക്കേണ്ടതില്ല. ഏഴു ദിവസം കഴിഞ്ഞും പനിയും ചുമയും തുടർന്നാൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ചെറിയ ഡോസ് എടുക്കാം. പുതിയ പ്രോട്ടോക്കോളിൽ പ്ളാസ്മാ തെറാപ്പിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |