തിരുവനന്തപുരം: സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി ഒരുവർഷത്തിനിടെ അരലക്ഷം കൊവിഡ് രോഗികൾക്ക് സ്വകാര്യ ആശുപത്രികൾ വഴി സൗജന്യചികിത്സയ്ക്ക് ചെലവഴിച്ചത് 132.61 കോടി രൂപ.
പാവപ്പെട്ടവർക്ക് സൗജന്യചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതികൾ നടപ്പാക്കാൻ രൂപീകരിച്ച സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ പ്രവർത്തനം (എസ്.എച്ച്.എ) ഒരു വർഷത്തോട് അടുക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
263 സ്വകാര്യ ആശുപത്രികളെ കൊവിഡ് ചികിത്സയ്ക്ക് മാത്രമാണ് എംപാനൽ ചെയ്തത്. ഈ ആശുപത്രികളിൽ 12,852 കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവച്ചു. 2094 ഐ.സി.യു കിടക്കകളും 1035 വെന്റിലേറ്ററുകളും ഉറപ്പാക്കി.
കഴിഞ്ഞവർഷം ജൂലായ് ഒന്നു മുതലാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ നേതൃത്വത്തിൽ സൗജന്യ ചികിത്സ ഉറപ്പാക്കിയത്. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ 709 ആശുപത്രികളാണ് എസ്.എച്ച്.എ യുടെ ഭാഗമായി സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. 41.6 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും. മൂന്നു ലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് കാരുണ്യ ബെനവലന്റ് ഫണ്ട് ആനുകൂല്യം ലഭ്യമാക്കുന്നത്.
ഒരു വർഷം @ എസ്.എച്ച്.എ
10.4 ലക്ഷം പേർക്ക് ചകിത്സ
804 കോടി രൂപ ആകെ ചെലവ്
2000 മെഡി.കോ-ഒാർഡിനേറ്റർമാർ
പാവപ്പെട്ടവർക്ക് കൈത്താങ്ങ്
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് 2 ലക്ഷം രൂപ വരെ ചികിത്സാ സഹായം . വൃക്ക രോഗികൾക്ക് 3 ലക്ഷം രൂപവരെ ലഭിക്കും.
കാൻസർ, ഹൃദ്രോഹം, തലച്ചോർ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗങ്ങൾ, ഹീമോഫീലിയ തുടങ്ങിയവയുടെ ചികിത്സയ്ക്ക് തുക ലഭിക്കും. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് അതും ഉൾപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |