തിരുവനന്തപുരം: കൊവിഡ് മരണം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കരിനിഴലാകുന്നു. റിപ്പോർട്ട് ചെയ്യുന്നതിലെ വീഴ്ചയും കൊവിഡ് മരണം സ്ഥിരീകരിക്കാൻ ഡെത്ത് ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചതുമാണ് സർക്കാരിന് തലവേദനയാകുന്നത്. ഇത്തരമൊരു കമ്മിറ്റി എന്തിന് രൂപീകരിച്ചെന്ന ചോദ്യം ആദ്യം മുതൽ ഉയരുന്നുണ്ട്.
എന്നാൽ ലോകാരോഗ്യസംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡം കർശനമായി പാലിക്കാനാണ് കമ്മിറ്റിയെന്നാണ് സർക്കാരിന്റെ വാദം. കൊവിഡ് മരണം നിർണയിക്കാൻ പ്രത്യേക കമ്മിറ്റി വേണ്ടെന്ന് കഴിഞ്ഞ ആഗസ്റ്റിൽ ഡോ. ബി. ഇക്ബാൽ അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പിറ്റേദിവസം ചേർന്ന വിദഗ്ദ്ധസമിതി യോഗത്തിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പങ്കെടുത്ത് റിപ്പോർട്ടിനെ വിമർശിച്ചിരുന്നു. ഇതോടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിക്കെതിരായ വിമർശനത്തിൽ നിന്ന് വിദഗ്ദ്ധസമിതി പിൻമാറി.
കൊവിഡ് രോഗി ആസമയത്തുണ്ടാകുന്ന മറ്റ് അസുഖം കാരണം മരിച്ചാൽ ഫലം നെഗറ്റീവായാലും മരണം കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കിയത് ഡെത്ത് ഓഡിറ്റ് കമ്മിറ്റിയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ളവയെല്ലാം അതത് ആശുപത്രികൾ കൊവിഡ് മരണമായാണ് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തിരുന്നത്. മരണം നടന്ന് അന്നോ പിറ്റേന്നോ ആശുപത്രിയിൽ നിന്ന് കമ്മിറ്റിയിലേക്ക് റിപ്പോർട്ട് ലഭിക്കും. സംസ്ഥാനത്ത് ഉടനീളമുള്ള കേസുകൾ എത്തുന്നതിനാൽ ആഴ്ചകൾക്ക് ശേഷമാണ് കമ്മിറ്റി ഇത് പരിഗണിക്കുന്നത്. ഈ ഘട്ടത്തിൽ മരണം സംബന്ധിച്ച് എന്തെങ്കിലും അവ്യക്തയുണ്ടെങ്കിൽ ആശുപത്രിയിൽ നിന്ന് വിവരം ലഭ്യമാകാത്ത അവസ്ഥയുമുണ്ട്. ഇതോടെ സംശയമുള്ളത് പാടേ ഒഴിവാക്കും.
കമ്മിറ്റിക്ക് മുകളിൽ മറ്റൊന്ന്
പരസ്യമായ ഡെത്ത് ഓഡിറ്റ് കമ്മിറ്റിക്ക് മുകളിൽ രഹസ്യമായി മറ്റൊരു കമ്മിറ്റിയും മരണം വിലയിരുത്തുന്നുണ്ടെന്നാണ് വിവരം. സർക്കാർ ഡോക്ടർമാരടങ്ങുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് നൽകുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറടങ്ങുന്ന മറ്റൊരു ഉന്നതസമിതിയാണ് റിപ്പോർട്ട് അന്തിമമാക്കുന്നത്.
കൊവിഡ് മരണങ്ങൾ: തെളിവായി സർക്കാർ രേഖ എങ്ങനെ നൽകുമെന്ന്
പ്രതിപക്ഷ നേതാവ്
ആലുവ: കൊവിഡ് മരണങ്ങൾ എന്തിന് മറച്ചുവച്ചെന്ന ചോദ്യത്തിന് ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.ആലുവയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.എം.ആർ മാർഗരേഖ ഉയർത്തിപ്പിടിച്ച് സംസാരിക്കുന്ന മന്ത്രി ഇടയ്ക്കെപ്പോഴെങ്കിലും അതൊന്ന് വായിക്കണം. കൊവിഡ് മരണം സംബന്ധിച്ച് പരാതി കിട്ടിയാലേ പരിശോധിക്കൂവെന്ന് പറയുന്നത് ശരിയല്ല. ആർക്കാണ് പരാതി കൊടുക്കേണ്ടതെന്നും പരാതിയുമായി ചെല്ലുന്ന ആളുകളോട് തെളിവുകൾ ഹാജരാക്കാൻ പറഞ്ഞാൽ സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ അവർ എങ്ങനെ നൽകുമെന്നും സതീശൻ ചോദിച്ചു.
മൂന്നിലൊന്നു മരണവും കൊവിഡല്ലാതെ പോകുന്നു: ഉമ്മൻചാണ്ടി
കോട്ടയം: കൊവിഡ് മരണസംഖ്യ സർക്കാർ കുറച്ചുകാണിച്ചത് നിർഭാഗ്യകര്യവും ഗൗരവമുള്ളതുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മരണ സമയത്ത് നെഗറ്റീവായി എന്ന പേരിൽ മൂന്നിലൊന്നു മരണങ്ങളും കൊവിഡ് പട്ടികയിൽ ഉൾപ്പെടാതെ പോകുന്നു. ഇനിയുള്ള കേസുകൾ മാത്രമല്ല, ഇതുവരെയുള്ളതും തിരുത്തണം.
എം.എൽ.എ ഫണ്ടിലെ അഞ്ചു കോടിയിൽ നാലു കോടിയും കൊവിഡിന്റെ പേരിൽ സർക്കാർ എടുത്തു. ഇതിൽ 25 ലക്ഷം രൂപ വീതം എം.എൽഎമാർക്ക് നൽകി മൊബൈൽ ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിലേക്കായി മൊബൈൽ വാങ്ങി നൽകണം.
മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കുടുംബത്തിനുമെതിരെ ഉണ്ടായ വധഭീഷണി ലാഘവത്തോടെയാണ് സർക്കാർ കാണുന്നത്. കേരളത്തിലിപ്പോൾ ക്വട്ടേഷൻ സംഘങ്ങളുടെ തേർവാഴ്ചയാണ്. ക്രമസമാധാനം തകരുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്.
വോട്ടർപട്ടിക ക്രമക്കേടിൽ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. വീഴ്ച ഉദ്യോഗസ്ഥന്മാരുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |