200 കുടുംബങ്ങൾക്ക് മാസം 2,000 രൂപ വീതം നൽകും
കൊച്ചി: എറണാകുളം ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സന്മനസ്സ് വിദ്യാലയങ്ങൾക്കാകെ മാതൃകയാവുകയാണ്. കൊവിഡിൽ ദുരിതത്തിലായ 200 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് പ്രതിമാസം 2,000 രൂപ വീതം ധനസഹായം നൽകാനാണ് ഇവരുടെ തീരുമാനം.
അദ്ധ്യാപകർ ഉൾപ്പെടെ 102 ജീവനക്കാർ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം ഇതിനായി നീക്കിവച്ചു. കൊവിഡ് ദുരിതാശ്വാസത്തിനായി എസ്.എൻ.ഡി.പി യോഗം ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതി ഈ ആഴ്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
കൊവിഡിനെ തുടർന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ, ടാബ്, ടിവി തുടങ്ങിയവ നൽകിയിരുന്നു. പക്ഷേ, പലരുടെയും വീട്ടിലെ ദുരിതാവസ്ഥ അറിഞ്ഞത് വൈകിയാണ്. പരിഹാരശ്രമവുമായി ജീവനക്കാരെല്ലാം ഒറ്റക്കെട്ടായതോടെ ധനസമാഹരണം ശരവേഗത്തിലായി. മൂന്നു മാസം ധനസഹായം നൽകാനുള്ള പണം കണ്ടെത്തിക്കഴിഞ്ഞു. കെ.പി. അജേഷ്, ഡി. സജു, ടി. സർജു, ഹെഡ്മിസ്ട്രസ് എം.സി. ബീന എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് പിന്നിൽ. സ്കൂളിലെ 3,500 വിദ്യാർത്ഥികളിൽ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കുടുംബങ്ങളെയാണ് ജീവനക്കാർ ഹൃദയത്തോട് ചേർത്തു നിറുത്തുന്നത്.
എന്നും മുന്നിൽ
സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. പക്ഷേ, റിസൾട്ടിന്റെ കാര്യത്തിൽ എന്നും മുന്നാക്കം. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളും ഇതു തന്നെ. ഹയർ സെക്കൻഡറിയിലും കൂടുതൽ വിദ്യാർത്ഥികളുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിലും എ പ്ലസ് വാങ്ങുന്നതിലും സ്കൂൾ മുന്നിലാണ്. 615 വിദ്യാർത്ഥികൾ അഞ്ചുമുതൽ എട്ടുവരെ ക്ളാസുകളിൽ പുതുതായി ചേർന്നു.
"
കൊവിഡിനെ തുടർന്ന് നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. വിദ്യാർത്ഥികളുടെ ദുരവസ്ഥ അറിഞ്ഞതോടെ ഈ പദ്ധതിക്ക് രൂപം നൽകുകയായിരുന്നു.
ഇ.ജി. ബാബു, പ്രിൻസിപ്പൽ
എസ്.എൻ.ഡി.പി സ്കൂൾ
ഉദയംപേരൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |