തിരുവനന്തപുരം: രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ കൊവിഡ് പ്രതിരോധം കടുപ്പിക്കാൻ പൊലീസിന് ഡി.ജി.പിയുടെ നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് ഡിവൈ.എസ്.പിമാരുടെയും അസി.കമ്മിഷണർമാരുടെയും നേതൃത്വത്തിൽ കൊവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും. പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല കൊവിഡ് സബ് ഡിവിഷണൽ ഓഫീസർമാർക്കാണ്. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽകാന്ത് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി.
കണ്ടെയ്ൻമെന്റ് മേഖലയിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ തിരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കും. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹായം തേടും.
കൊവിഡ് നിയന്ത്റണങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡിഷണൽ എസ്.പി മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നിലവിലുള്ള ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം വിപുലീകരിക്കും. കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് മൈക്ക് അനൗൺസ്മെന്റ് നടത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും.
ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ അകത്തേയ്ക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനുമുള്ള ഒരുവഴി ഒഴികെ, ബാക്കി എല്ലാ റോഡുകളും അടയ്ക്കും. ഈ മേഖലകളിൽ മൊബൈൽ പട്രോളിംഗും നടന്നുള്ള റോന്തുചുറ്റലും ശക്തിപ്പെടുത്തും. സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറന്റൈൻ കർശനമായി നടപ്പിലാക്കും. അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാണോയെന്ന് ഡിവൈ.എസ്.പിമാർ നേരിട്ട് പരിശോധിക്കും. സൗകര്യം ലഭ്യമല്ലെങ്കിൽ ജില്ലാ പൊലീസ് മേധാവികൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കും. വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്റണം കർശനമായി നടപ്പാക്കും. നിയന്ത്റണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
കൊവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ ബൂസ്റ്റർ
ന്യൂഡൽഹി: കൊവിഡ് വൈറസ് വകഭേദങ്ങളിലൂടെ അപകടകാരിയായാൽ അധിക പ്രതിരോധശേഷിക്കായി രണ്ട് ഡോസിന് പുറമെ രണ്ടാം തലമുറ ബൂസ്റ്റർ ഡോസ് വാക്സിൻ കൂടി നൽകേണ്ടിവരുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
എല്ലാവർക്കും രണ്ടു ഡോസ് വാക്സിൻ നൽകിയാലും കുറച്ചുകാലം കഴിഞ്ഞ് പ്രതിരോധ ശേഷി കുറഞ്ഞേക്കാം. അപ്പോൾ ബൂസ്റ്റർ ഡോസ് നൽകി വൈറസ് വകഭേദങ്ങളെ ചെറുക്കാം. വർഷാവസാനത്തോടെ എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയ ശേഷമാണ് ബൂസ്റ്റർ ഡോസ് നൽകുക. ബൂസ്റ്റർ ഡോസിന്റെ പരീക്ഷണം നടക്കുകയാണെന്നും ഡോ. ഗുലേറിയ അറിയിച്ചു. കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കാണ് പരീക്ഷണം നടത്തുന്നത്. ഫൈസറും മൂന്നാം ഡോസ് പരീക്ഷണം നടത്തുന്നുണ്ട്.
കുട്ടികളിലെ വാക്സിൻ സംബന്ധിച്ച പരീക്ഷണം സെപ്തംബറോടെ പൂർത്തിയാകുമെന്നും ഗുലേറിയ അറിയിച്ചു.
18,531 രോഗികൾ, ടി.പി.ആർ 11.91%
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 18,531 പേർ കൂടി കൊവിഡ് ബാധിതരായി. രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തെക്കാൾ ഉയർന്നെങ്കിലും രോഗവ്യാപന നിരക്കിൽ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. 11.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 98 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ മരണം 15,969 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 17,538 പേർ
സമ്പർക്കരോഗികളാണ്. 806 പേരുടെ ഉറവിടം വ്യക്തമല്ല. 113 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 74 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 15,507 പേർ രോഗമുക്തി നേടി.
271 തദ്ദേശസ്ഥാപനങ്ങളാണ് ടി.പി.ആർ 15ന് മുകളിലുള്ളത്.
ജില്ലകളിൽ രൂക്ഷം
പ്രതിദിന രോഗവ്യാപനം എല്ലാ ജില്ലകളിലും രൂക്ഷമാകുന്നു. മലപ്പുറം 2816, തൃശൂർ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂർ 990, ആലപ്പുഴ 986, കോട്ടയം 760, കാസർകോട് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 32,54,054.
40 കോടി പേർക്ക് കൊവിഡ് വരാമെന്ന് സർവേ
തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയിൽ മൂന്നിലൊന്ന് പേർക്ക് കൊവിഡ് വരാൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് സർവേയിൽ വ്യക്തമാക്കുന്നു. മൂന്നിൽ രണ്ട് പേർക്ക് പ്രതിരോധശേഷിയുണ്ടെന്ന് സർവേ വെളിപ്പെടുത്തുന്നു. ഇതിൽ അധികം പേരെയും നേരിയ തോതിൽ കൊവിഡ് ബാധിക്കുകയും ഗുരുതരമാകാതെ ഭേദമാവുകയും ചെയ്തെന്നാണ് വിലയിരുത്തൽ.
7252 ആരോഗ്യ പ്രവർത്തകരെ സർവേയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിൽ പത്ത് ശതമാനം വാക്സിൻ എടുത്തിട്ടില്ല. 85.2 ശതമാനത്തിന് കൊവിഡ് പിടിപെട്ടു.
രാജ്യത്തെ 70 ജില്ലകളിൽ കഴിഞ്ഞ മാസവും ഈ മാസവുമായി 28,975 പേരിലാണ് സർവേ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |