ടി.പി.ആർ 16.41, രോഗികൾ 4 ലക്ഷം കവിഞ്ഞേക്കും
നിയന്ത്രണങ്ങളിൽ തീരുമാനം ബുധനാഴ്ച
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വാരാന്ത്യ ലോക്ക് ഡൗൺ ഉൾപ്പെടെ പിൻവലിച്ചു നൽകിയ ഇളവുകളിൽ കൊവിഡ് വ്യാപനനിരക്ക് ഉയർന്നതോടെ നിയന്ത്രണം വീണ്ടും കടുപ്പിക്കാനൊരുങ്ങി സർക്കാർ. ഒരാഴ്ചയിലേറെയായി 15 ശതമാനത്തിലധികമായ പ്രതിദിന വ്യാപന നിരക്ക് (ടി.പി.ആർ) ഇന്നലെ 16.41 ആണ്. ഈ നില തുടർന്നാൽ പൂർണ ലോക്ക് ഡൗൺ വീണ്ടും വേണ്ടിവരുമെന്നതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന.
ബുധനാഴ്ച ചേരുന്ന അവലോകന യോഗം സ്ഥിതി വിലയിരുത്തി, പുതിയ നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലായതിനാൽ ഇന്ന് ഓൺലൈനിൽ യോഗം ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും, ബുധനാഴ്ച അദ്ദേഹം തലസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷം യോഗം ചേർന്നാൽ മതിയെന്ന് രാത്രി വൈകി തീരുമാനിക്കുകയായിരുന്നു.
മൂന്നു മാസത്തിനിടെ, ഓണം ദിനങ്ങളിലാണ് സംസ്ഥാനത്ത് പ്രതിദിന വ്യാപന നിരക്ക് 15നു മുകളിലെത്തിയത്. ടി.പി.ആർ അഞ്ചു ശതമാനത്തിൽ താഴെയെത്തിക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ഓണത്തിനു മുന്നോടിയായി പൂർണമായും നീക്കുകയായിരുന്നു. കൊവിഡ് വ്യാപനം വരുംദിവസങ്ങളിലും പിടിച്ചുനിർത്താനായില്ലെങ്കിൽ രോഗികളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ചികിത്സയിലുള്ളത് ഒന്നേമുക്കാൽ ലക്ഷം രോഗികൾ. ഒരേസമയം രണ്ടര ലക്ഷം പേർക്കുള്ള ചികിത്സാ സൗകര്യങ്ങളാണ് സംസ്ഥാനത്തുള്ളത്.
വാണിജ്യ,വ്യാപാരശാലകളും മാളുകളും മാർക്കറ്റുകളും തുറന്നതോടെ നഗര, ഗ്രാമീണമേഖലകളിലെല്ലാം നിയന്ത്രണങ്ങളില്ലാത്ത ജനത്തിരക്കാണ്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്കു മാത്രമായി പലേടത്തും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് പരിശോധനകളിൽ വ്യക്തം. ടൂറിസം കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ഒാണം വന്നതോടെ പ്രതിദിന പരിശോധന കുറയുകയും വാക്സിനേഷൻ പ്രവർത്തനം മന്ദീഭവിക്കുകയും ചെയ്തു.
ഈ മാസം ആദ്യമാണ് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ രീതി പരിഷ്കരിച്ച് വാർഡ് തലത്തിലാക്കിയത്. ആഴ്ചയിലെ രോഗവ്യാപനവും തദ്ദേശസ്ഥാപന പരിധിയിലെ ജനസംഖ്യയും ചേർന്ന ആനുപാതിക സംഖ്യ (ഐ.പി.ആർ) കണ്ടെത്തിയാണ് നിയന്ത്രണം. പുതിയ സാഹചര്യത്തിൽ വീണ്ടും ടി.പി.ആർ അനുസരിച്ചുള്ള നിയന്ത്രണത്തിലേക്ക് മടങ്ങിയേക്കും. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ. ആയിരത്തോളം തദ്ദേശസ്ഥാപനങ്ങളിലെ പതിനായിരത്തിലേറെ വാർഡുകളിൽ രൂക്ഷമായ രോഗവ്യാപനമുള്ളത് 74 തദ്ദേശസ്ഥാപനങ്ങളിലെ 414 വാർഡുകളിലാണ്.
നിയന്ത്രണ സാദ്ധ്യത
വാരാന്ത്യ ലോക്ക് ഡൗൺ വീണ്ടും. ആഴ്ചയിൽ രണ്ടു ദിവസം സമ്പൂർണ ലോക്ക്
ഐ.പി.ആറിനു പകരം ടി.പി.ആർ. അനുസരിച്ചുള്ള നിയന്ത്രണം വന്നേക്കും
ക്വാറന്റൈൻ ശക്തിപ്പെടുത്തും, രാത്രികാല കർഫ്യു നടപ്പാക്കിയേക്കും
വ്യാപനം കൂടിയ ജില്ലകളിൽ യാത്രകൾക്ക് കടുത്ത നിയന്ത്രണം വരും
ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനാനുമതി പുനരാലോചിക്കും
വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം വീണ്ടും കുറച്ചേക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |