തിരുവനന്തപുരം: സാമൂഹിക അകലം ലംഘിച്ച് ഓണം കൊഴുപ്പിച്ചപ്പോൾ കൊവിഡ് കൈവിട്ട് കുതിച്ചു. ഇന്നലെ 31,445 പേർക്ക് രോഗം സ്ഥിരീകരിച്ചു. 215 മരണവും. മേയ് 20ന് ശേഷം ആദ്യമാണ് പ്രതിദിന രോഗികൾ മുപ്പതിനായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03%.1,65,273 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും രോഗികൾ. ആകെ മരണം 19,972 ആയി. പരിശോധന കൂട്ടുന്നതിനാൽ വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടാം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ 4048. തൃശൂർ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂർ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസർകോട് 619.
29,608 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകൾ ഡബ്ല്യു.ഐ.പി.ആർ എട്ടിന് മുകളിലായതിനാൽ ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
മേയ് 12നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്, 43,529. ജൂലായ് 28ന് രോഗബാധിതരുടെ എണ്ണം 8063 ലേക്ക് താഴ്ന്നിരുന്നു. പിന്നെ ക്രമേണ കൂടി. 2020 ജനുവരി ഒന്നിന് ഒരാളിൽ തുടങ്ങിയ രോഗം ഇതുവരെ 38,83,429 പേർക്കാണ് ബാധിച്ചത്.
കർണാടകയും തമിഴ്നാടും കടുപ്പിച്ചു
കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയും തമിഴ്‌നാടും പരിശോധന കടുപ്പിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും കർണാടകയിലെത്താൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരള അതിർത്തികളിൽ ഇരുസംസ്ഥാനങ്ങളും കൂടുതൽ പൊലീസിനെ വിന്യസിച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പിന്നിട്ടവർക്ക് തമിഴ്‌നാട്ടിൽ ഇളവുണ്ടെങ്കിലും കേരളത്തിൽ നിന്നെത്തുവരുടെ സാമ്പിൾ ശേഖരിക്കാൻ പ്രത്യേക സജ്ജീകരണം ഒരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |