ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ 51 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,164 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 68% കേരളത്തിലാണ്. ദേശീയ തലത്തിൽ കഴിഞ്ഞ ദിവസത്തെക്കാൾ 22 ശതമാനം പ്രതിദിന കേസുകൾ വർദ്ധിച്ചു. കേരളത്തിൽ അത് 30 ശതമാനമാണ്. രാജ്യത്താകെയുള്ള 3,33,725 സജീവ കേസുകളിൽ ഒരു ലക്ഷത്തിലധികം കേരളത്തിലാണ്. കൊവിഡ് പരിശോധന കേരളത്തിൽ കൂട്ടണമെന്നും അദ്ദേഹം നിർദേശിച്ചു. വീടുകളിൽ ഐസൊലേഷനിൽ ഉള്ളവരുടെ നിരീക്ഷണം കർശനമാക്കണം.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം പൂർണമായും ഒഴിഞ്ഞിട്ടില്ല. ഇന്നലെ 607 കൊവിഡ് മരണം രാജ്യത്ത് സ്ഥിരീകരിച്ചു.
ചീഫ് സെക്രട്ടറിയുമായി ചർച്ച
രാത്രികാല കർഫ്യൂ സാദ്ധ്യത തേടണം
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കേരളത്തിലെയും മഹാരാഷ്ട്രയിലേയും സ്ഥിതിയെക്കുറിച്ച് ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇന്നലെ ചർച്ചനടത്തി. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ചർച്ച. രോഗപ്രതിരോധത്തിന് ആവശ്യമായ മുൻകരുതലെടുക്കാൻ നിർദേശം നൽകി. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നതിനുള്ള സാദ്ധ്യത സംസ്ഥാന സർക്കാരുകൾ തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. യോഗത്തിൽ നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി.കെ. പോൾ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി, നാഷണൽ സെന്റർ ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ, കേരളത്തിലെയും മഹാരാഷ്ട്രയിലെയും ചീഫ് സെക്രട്ടറിമാർ, ഡി.ജി.പിമാർ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |