കൽപ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ കേരളത്തിലെ കർഷകരുടെ ദേഹത്ത് ചാപ്പ കുത്തി കർണാടകയുടെ പ്രാകൃത നടപടി. കർണാടകയിലേക്ക് ഇഞ്ചി കൃഷിക്കുപോയ വയനാട് പടിഞ്ഞാറത്തറ സ്വദേശി ഹുസൈൻ ഉൾപ്പെടെയുള്ളവരുടെ കൈകളിലാണ് അതിർത്തിയായ ബാവലിയിൽ വച്ച് ചാപ്പ കുത്തിയത്.
നടപടി വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന് മൈസൂർ ജില്ലാഭരണകൂടം ചാപ്പകുത്തൽ നിറുത്തിവച്ചു. മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു മുഖ്യമന്ത്രിയെ അറിയിച്ചതോടെ പ്രശ്‌നപരിഹാരത്തിനായി വയനാട് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തുകയായിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ റോഡ് മണ്ണിട്ട് അടയ്‌ക്കുകയും മുള്ളുവേലി തീർക്കുകയും ചെയ്‌ത കർണാടകയുടെ നടപടി ഏറെ വിവാദമായിരുന്നു. അതിർത്തി കടന്നെത്തുന്നവർക്ക് കർണാടക ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ചാപ്പ കുത്തലും. വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷികൊണ്ടാണ് ദേഹത്ത് സീൽ ചെയ്‌തത്.
നിരവധി മലയാളികൾ കൃഷിക്കായി കർണാടകയെ ആശ്രയിക്കുന്നുണ്ടെന്നും ഇതേ ആവശ്യവുമായി വയനാട് ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളിലൂടെ കർണാടകയിലേക്ക് യാത്ര ചെയ്യുന്ന കർഷകരുടെ ഉപജീവനമാർഗം തടസപ്പെടാതിരിക്കാൻ ഇടപെടണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കേളു എം.എൽ.എ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചാപ്പ കുത്തിയ നടപടിയിൽ കടുത്ത മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാവലിയിൽ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |