തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണ ധനസഹായത്തിന് അപേക്ഷകൾ കുറയുന്നതിനു കാരണം ആളുകൾക്ക് അപേക്ഷിക്കുന്നതിലുണ്ടാകുന്ന പ്രശ്നമാണെന്ന് ലാൻഡ് റവന്യു കമ്മിഷണർ കെ. ബിജു പറഞ്ഞു. 'കൊവിഡ് ധനസഹായം: അപേക്ഷകരെ കാത്ത് അധികൃതർ" എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കെ. ബിജു. ഓൺലൈനായി അപേക്ഷിക്കാൻ അറിയാത്തവർ വില്ലേജോഫീസിൽ പോയി ഒരു വെള്ള പേപ്പറിൽ അപേക്ഷയെഴുതി നൽകിയാൽ മതി. പക്ഷേ അതിൽ കൊവിഡ് മരണ സർട്ടിഫിക്കറ്റോ അതിന്റെ നമ്പരോ ഉണ്ടാകണം. മരണ സർട്ടിഫിക്കറ്റ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നതാണ്. പലർക്കും അത് എവിടെ നിന്ന് വാങ്ങണം എന്നറിയില്ല. ആ നമ്പർ കിട്ടിയാൽ മാത്രമേ നമുക്ക് ഇ ഹെൽത്തിൽ വെരിഫിക്കേഷൻ നടത്താൻ കഴിയൂ. അതിനുശേഷമേ ധനസഹായത്തിനുള്ള തുടർ നടപടി സ്വീകരിക്കാനാവൂ. അതാത് സ്ഥലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഓഫീസറോ ഡി.എം.ഒയോ ആണ് മരണ സർട്ടിഫിക്കറ്റ് നൽകുന്നത്. അപേക്ഷയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനായി താലൂക്കുതലത്തിൽ ക്യാമ്പുകൾ നടക്കുന്നുണ്ട്. അതിനാൽ അപേക്ഷകളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ചവരെ 11376 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 10,000 എണ്ണം അപ്രൂവ് ചെയ്തെന്നും ബിജു പറയുന്നു.
കഴിഞ്ഞ നവം. 1 മുതലാണ് ധനസഹായത്തിനായി അപേക്ഷകൾ ക്ഷണിച്ചത്. 50000 രൂപയാണ് ദുരന്തനിവാരണ നിധിയിൽ നിന്ന് മരിച്ചയാളുടെ ആശ്രിതന് നൽകുന്നത്. ഇതുവരെ സംസ്ഥാനത്ത് 45000ത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചെങ്കിലും അപേക്ഷ ലഭിച്ചത് 14000ൽ താഴെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |