തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി ആശുപത്രികൾ ഏറ്റെടുത്ത പേവാർഡുകളിൽ
ഒരുവിഭാഗം ജീവനക്കാർ സ്ഥിര താമസമാക്കിയതോടെ ഇതര രോഗങ്ങളുമായി എത്തുന്നവർക്ക് പേവാർഡ് സൗകര്യം കിട്ടാതാവുന്നു. കിടത്തിച്ചികിത്സ ആവശ്യമായ സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ മുറികൾ ആവശ്യപ്പെടാറുണ്ടെങ്കിലും കൊവിഡിന്റെ പേരുപറഞ്ഞ് ആശുപത്രി അധികൃതർ നിരസിക്കുകയാണ്.
മെഡിക്കൽ കോളേജുകൾ മുതൽ ജില്ലാതലം വരെയുള്ള സർക്കാർ ആശുപത്രികളിലെ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പേവാർഡുകളാണ് കൊവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ വിട്ടുനൽകാത്തത്. കൊവിഡ് കാലത്ത് വീടുകളിൽ പോകാൻ കഴിയാത്ത ചില ജീവനക്കാർ പേവാർഡുകളിൽ താമസിച്ചിരുന്നു. രോഗികൾ കുറഞ്ഞതോടെ താമസക്കാരുടെ എണ്ണം കൂടി. പലരും പേവാർഡുകൾ കുടികിടപ്പാക്കി എന്നാണ് രോഗികളുടെ ആക്ഷേപം.
തിരുവനന്തപുരം,കൊല്ലം,കോട്ടയം,തൃശൂർ,കോഴിക്കോട്,കണ്ണൂർ റീജിയണുകളിലായി
69 ആശുപത്രികളിൽ 75പേവാർഡ് കെട്ടിടങ്ങളും അതിൽ 1885 മുറികളുമാണുള്ളത്. കൊവിഡിനു ശേഷം തിരുവനന്തപുരത്തെ ആശുപത്രികൾ മാത്രമാണ് പേവാർഡുകൾ വിട്ടുനൽകിയത്. മറ്റു ജില്ലകളിൽ ചുരുക്കം ആശുപത്രികൾ കെ.എച്ച്.ആർ.ഡബ്ല്യു.എസ് നിരന്തരം കത്ത് നൽകിയതിനു പിന്നാലെ വിട്ടു നൽകിത്തുടങ്ങിയെങ്കിലും പ്രതികാരബുദ്ധിയോടെ പേവാർഡുകളിൽ രോഗികളെ പ്രവേശിപ്പിക്കാത്ത സ്ഥിതിയുമുണ്ട്. 2020 ജനുവരിയിൽ കൊവിഡ് ചികിത്സയ്ക്കായാണ് കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പേവാർഡുകൾ ആശുപത്രികൾക്ക് നൽകിയത്. രോഗവ്യാപനം ശമിച്ചതോടെ പേവാർഡുകൾ തിരികെ ഏൽപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവിട്ടിരുന്നു.
60 കോടി സർക്കാർ നൽകി
പ്രതിമാസം പേ വാർഡുകളിൽ നിന്ന് വാടകയായി ലഭിക്കുന്നത് രണ്ടു കോടി.
കൊവിഡിൽ വരുമാനം നിലച്ചതോടെ കെ.എച്ച്.ആർ.ഡബ്ല്യു.എസിന് 60 കോടി സർക്കാർ നൽകി.
ഇനി സർക്കാർ ധനസഹായം ലഭിക്കില്ല. പേവാർഡുകൾ കൃത്യമായി രോഗികൾക്ക് നൽകാതിരുന്നാൽ സൊസൈറ്റി വൻ പ്രതിസന്ധിയിലാവും.
റീജിയണൽ, കെട്ടിടങ്ങൾ, മുറികൾ
തിരുവനന്തപുരം 13- 447
കൊല്ലം 7- 202
കോട്ടയം 8-199
തൃശൂർ 21-413
കോഴിക്കോട് 20- 527
കണ്ണൂർ 6-97
'നടപടികൾ പുരോഗമിക്കുകയാണ്. ഉടൻ രോഗികൾക്കായി തുറന്നുനൽകാനാണ് ശ്രമം.
-പി.കെ.സുധീർ ബാബു
എം.ഡി, കെ.എച്ച്.ആർ.ഡബ്ല്യു.എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |