തിരുവനന്തപുരം: കൊവിഡ് മറ്റു പല രാജ്യങ്ങളിലും വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകാൻ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷയിൽ ചേർന്ന സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം തീരുമാനിച്ചു. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാൽ ജാഗ്രത വേണം.
സംസ്ഥാനത്ത് നിലവിൽ കൊവിഡ് കേസുകൾ വളരെ കുറവാണ്. ഡിസംബറിൽ ഇതുവരെ 1431 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ആശുപത്രികളിൽ ചികിത്സയിലുള്ളവരും വളരെ കുറവാണ്. എന്നാൽ വരുംദിവസങ്ങളിൽ വർദ്ധന ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നു.
ആശങ്ക വേണ്ടെങ്കിലും എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണം. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതൽ വേണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്, ചികിത്സ തേടണം. കരുതൽ ഡോസ് ഉൾപ്പെടെ എടുക്കാത്തവർ വാക്‌സിൻ എടുക്കണം. രോഗലക്ഷണമുള്ളവരിൽ പരിശോധന നടത്തും. ആശുപത്രി അഡ്മിഷൻ നിരന്തരം നിരീക്ഷിക്കും.
രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മുന്നിൽ കണ്ട് കൊവിഡിനായി ആശുപത്രി സൗകര്യങ്ങൾ കൂട്ടാനും പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |