എല്ലാവരെയും ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുത്ത സാഹചര്യത്തിൽ വൈറസ് ബാധയുള്ള എല്ലാവരെയും ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുതിയ സാഹചര്യത്തിൽ ആശുപത്രി പ്രവേശനം സംബന്ധിച്ചു ശാസ്ത്രീയ മാനദണ്ഡമുണ്ടാക്കും.
രണ്ടു വാക്സിനേഷനും കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാൽ വീട്ടിൽ തന്നെ കഴിഞ്ഞാൽ മതിയാകും. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെയും ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ നിന്ന് ഒഴിവാക്കും. ജില്ലാതലത്തിൽ ഓരോ നാലു മണിക്കൂർ കൂടുന്തോറും സർക്കാർ,സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകൾ, ഐസിയു ബെഡുകൾ, മറ്റു ബെഡുകൾ എന്നിവയുടെ വിവരങ്ങൾ നൽകണമെന്നു നിഷ്കർഷിച്ചിരിക്കുകയാണ്. 1056 എന്ന ഹെൽപ്പ് ലൈനിൽ വിളിച്ച് ജനങ്ങൾക്കും അറിയാനാകും. ഡി.പി.എം.എസ്.യുവുമായി ബന്ധപ്പെട്ട കോൾ സെന്ററുകളിലൂടെയും വിവരങ്ങളറിയാം.
ഹോം ക്വാറൻറൈനിൽ കഴിയുന്നവർ അതാതിടത്തെ വാർഡ് മെമ്പർമാരെയോ കൗൺസിലർമാരെയോ ബന്ധപ്പെടണം. തൊട്ടടുത്തുള്ള ആശാ വർക്കർ, ഹെൽത്ത് ഇൻസ്പെകടർ തുടങ്ങിയവരിൽ നിന്ന് സഹായം തേടാം. ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. ഹോം ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിക്കുന്നത് കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളോടാണ്. ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് ചികിത്സ ആവശ്യമാണെങ്കിൽ മാത്രം ആശുപത്രിയിലേയ്ക്ക് മാറണം.
വീട്ടിൽ സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർ ഫസിലിറ്റിൽ ആരംഭിച്ചിട്ടുണ്ട്. സി എഫ് എൽ ടി സികൾ എല്ലാ താലൂക്കിലും ഉറപ്പു വരുത്തും. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കും.ആരോഗ്യ പ്രവർത്തകർക്ക് മിനിമം വേതനം ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |