തിരുവനന്തപുരം : കൊവിഡ് മരണങ്ങൾ ഒളിക്കേണ്ട കാര്യം സർക്കാരിനില്ലെന്നും ഡബ്ല്യു.എച്ച്.ഒ.യുടെയും ഐ.സി.എം.ആർ മാർഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ അത് സ്ഥിരീകരിക്കുന്നത് ഡോക്ടർമാരാണെന്നും അതിൽ പിശകില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇത്തരത്തിൽ മരണമടയുന്നവർക്കുള്ള സഹായം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ് മരണങ്ങൾ സർക്കാർ ഒളിച്ചുവയ്ക്കുകയാണെന്നും ഇത്തരത്തിൽ മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം ലഭ്യമാക്കുമ്പോൾ അർഹരായവർക്ക് അത് നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജനങ്ങൾക്ക് ഗുണം ലഭിക്കുന്ന ഒന്നിനും സർക്കാർ തടസ്സം നിൽക്കില്ല. പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശങ്ങളും പരിശോധിക്കും. ഇതുവരെ പരാതി കിട്ടിയിട്ടില്ല. ഏതെങ്കിലും ഒറ്റപ്പെട്ട മരണം വിട്ടുപോയിട്ടുണ്ടെങ്കിൽ പരിശോധിക്കും.
ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെയാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. റിയൽ ടൈം എൻട്രി സംവിധാനമാണിത്. ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ഓൺലൈനിലൂടെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ജില്ലാതലത്തിൽ പരിശോധിച്ച് 24മണിക്കൂറിനകം സ്ഥിരീകരിക്കും.
കൂടുതൽ കുട്ടികൾക്ക് സഹായം
കൊവിഡാനന്തര രോഗത്തെ തുടർന്ന് മരണമടയുന്നവരുടെ കുട്ടികൾക്കും ആനുകൂല്യം അനുവദിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കൊവിഡ് ബാധിച്ച് രക്ഷാകർത്താക്കൾ ഇരുവരും മരണമടയുകയോ മാതാപിതാക്കളിൽ ഒരാൾ നേരത്തെയും മറ്റൊരാൾ കൊവിഡ് ബാധിച്ചും മരണമടയുകയോ ചെയ്ത കുടുംബങ്ങളിലെ കുട്ടികൾക്കാണ് സഹായം ലഭിക്കുന്നത്. ഇത്തരത്തിൽ 80 കുട്ടികളാണുള്ളത്. 2000രൂപ വീതം കുട്ടിക്ക് 18വയസ് ആകുന്നതുവരെ കുട്ടിയുടെയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രതിമാസ നിക്ഷേപവും മൂന്നു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമാണ് സഹായമായി നൽകുന്നത്.
കൊവിഡ് മരണം: സർക്കാർദുരഭിമാനം വെടിയണം- വി.ഡി.സതീശൻ
തിരുവനന്തപുരം: കൊവിഡ് കണക്ക് തയ്യാറാക്കുന്നതിൽ സർക്കാർ ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന് കുറ്റക്കാർ സർക്കാർ ആണെന്ന അഭിപ്രായമില്ല. എന്നാൽ, ദുരഭിമാനം മാറ്റിവച്ച് മരണസംഖ്യയിലെ യഥാർത്ഥ കണക്കുകൾ പുറത്തു വിടണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കാൻ ഇതുകൂടിയേ തീരൂ. സർക്കാരിന് ഒരാഴ്ച കൊണ്ട് യഥാർത്ഥ കണക്കുകൾ കണ്ടെത്താൻ കഴിയും. അതിന് തയ്യാറായില്ലെങ്കിൽ യു.ഡി.എഫ് കണക്കെടുത്ത് നൽകും. കൊവിഡ് മരണങ്ങൾ കുറവാണെന്ന് വരുത്തിത്തീർത്ത് ക്രെഡിറ്റ് എടുക്കുന്നത് അവസാനിപ്പിക്കണം.
ഐ.സി.യുവിൽ മരിച്ചതുപോലും കൊവിഡ് മരണമായി കണക്കാക്കിയില്ല. ആരോഗ്യ ഡേറ്റ കൃത്രിമമായി ഉണ്ടാക്കുകയാണ്.
മുട്ടിൽ മരംമുറിക്കൽ കേസിൽ അന്നത്തെ വനം, റവന്യു മന്ത്രിമാരെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായൊരു വിവാദമുണ്ടായപ്പോൾ വനം മന്ത്രിയായിരുന്ന കെ.പി.വിശ്വനാഥൻ രാജിവച്ചത് ഓർക്കണം. യു.ഡി.എഫും കെ.പി.സി.സിയും ചർച്ച ചെയ്ത് ഈ വിഷയത്തിൽ അടുത്ത സമരം തീരുമാനിക്കും.
വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണം. മഹാമാരിക്കാലത്ത് എൻ.എസ്.എസ്, എൻ.സി.സി കുട്ടികൾ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ്. കുട്ടികളിൽ നിന്ന് സ്കൂൾ കമ്മിറ്റികൾ പിരിച്ച പണം തിരികെ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ധനസഹായം സർക്കാർ
ഒളിച്ചുകളിക്കുന്നു: കെ. സുധാകരൻ
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്നതിൽ സർക്കാർ ഒളിച്ചുകളി തുടരുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. കൊവിഡ് മരണം കുറച്ചു കാട്ടാനുള്ള വ്യഗ്രതയിൽ നിരവധി പാവപ്പെട്ടവർക്കാണ് ധനസഹായം നിഷേധിക്കുന്നത്.
കൊവിഡ് മൂലകാരണമായിട്ടുള്ള എല്ലാ മരണങ്ങളും പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനമാണ് ഉണ്ടാവേണ്ടത്. ചികിത്സയിലിരിക്കുന്ന രോഗികളിൽ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായി രേഖപ്പെടുത്തുകയാണ്. കൊവിഡാനന്തരം രോഗം വന്ന് മരിക്കുന്നത് കൊവിഡ് മരണമായി പരിഗണിക്കുന്നില്ല.
കൊവിഡ് മൂലം കേരളത്തിൽ 13,235 പേർ മരിച്ചെന്നാണ് കണക്ക്. എന്നാൽ, 25,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുമെല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഇപ്പോൾ ദയനീയാവസ്ഥയിലാണെന്നതാണ് വസ്തുത.
ജൂൺ 28ന് സർവകലാശാല പരീക്ഷകൾ തുടങ്ങിയ ശേഷം രോഗികളുടെ എണ്ണം 13,658 ആയി. വിദ്യാർത്ഥികളുടെ ജീവൻ വച്ചുള്ള തീക്കളിയായിട്ടും സർക്കാരിന് കുലുക്കമില്ലെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
സർക്കാരിനെതിരെ പോർമുഖം തുറക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: കൊവിഡ് ബാധിച്ചുള്ള മരണക്കണക്കിലെ ആശയക്കുഴപ്പം മുതലെടുത്ത് സർക്കാരിനെതിരെ പുതിയ പോർമുഖം തുറക്കാൻ പ്രതിപക്ഷമൊരുങ്ങുന്നു. കൊവിഡ് മൂലം മരിച്ചവരുടെയെല്ലാം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിയാണ് ആയുധം.
കൊവിഡ് പ്രതിരോധ ഇടപെടലുകളിലൂടെ ഒന്നാം പിണറായി സർക്കാർ ഉണ്ടാക്കിയെടുത്തതും ഇപ്പോഴും വലിയ കോട്ടമില്ലാതെ തുടരുന്നതുമായ പ്രതിച്ഛായ, കൊവിഡ്കാല ഇടപെടലിലൂടെ തന്നെ തകർക്കുകയെന്നതാണ് തന്ത്രം. ജനകീയാരോഗ്യപ്രവർത്തകരുൾപ്പെടെ ഉയർത്തിക്കാട്ടിയ കൊവിഡ് മരണക്കണക്കിലെ അവ്യക്തത പ്രചാരണവിഷയമായെടുക്കാൻ വി.ഡി. സതീശൻ പ്രതിപക്ഷനേതാവായെത്തിയ ഉടൻ തീരുമാനിച്ചതായിരുന്നു. ആദ്യ നിയമസഭാസമ്മേളനത്തിൽ വിഷയം സജീവചർച്ചയാക്കുന്നതിൽ പ്രതിപക്ഷം ഏറക്കുറെ വിജയിച്ചിരുന്നു. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച ശേഷം മരണം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. എന്നിട്ടും പ്രശ്നം അതേപടി തുടരുകയാണെന്നാണ് ആക്ഷേപം. മാനദണ്ഡത്തിന്റെ പേരിൽ അർഹർ പലരും തഴയപ്പെടുന്നത് നീതിയാവില്ലെന്നാണിപ്പോൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
കണക്കെടുപ്പിന് തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം തയ്യാറാകുമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കണക്കിലെ പൊരുത്തക്കേടിനെതിരെ രംഗത്തെത്തി.
കൊവിഡ് ബാധിച്ച് മരിച്ചവരിലേറെയും സാധാരണ കുടുംബങ്ങളിൽ പെട്ടവരാണെന്നതാണ് വിഷയത്തിന്റെ ജനകീയ മാനം ഉയർത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പ്രതിരോധത്തിൽ നീങ്ങുന്ന യു.ഡി.എഫിന് തിരിച്ചുവരാനുതകുന്ന ഏറ്റവും വലിയ പിടിവള്ളിയായി ഈ വിഷയം മാറുന്നുവെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |