മണ്ണംപേട്ട (തൃശൂർ) : ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഭാര്യയെയും മകനെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരെയാണ് രണ്ട് കിടപ്പുമുറികളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ മുതൽ പുറത്തുകാണാതായ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ മേയ് ഏഴിന് സുമേഷ് മരിച്ചിരുന്നു. സുമേഷിന്റെ മരണശേഷം അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുമേഷിന്റെ മരണശേഷം ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു.
അംഗപരിമിതിയുള്ള അനില പൊന്നാനി താലൂക്ക് ആശുപത്രിയിൽ ലാബ് അസിസ്റ്റന്റായിരുന്നു. തൃശൂർ ജില്ലാ ടി.ബി സെന്ററിലേക്ക് സ്ഥലം മാറിവന്ന ശേഷം നാല് ദിവസം മുമ്പ് ജോലിയിൽ പ്രവേശിച്ച് അവധിയെടുക്കുകയായിരുന്നു. വരാക്കര ഗുരുദേവ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. പൊലീസ് സയന്റിഫിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വരന്തരപ്പിള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |