തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ കൊവിഡ് ബാധിച്ച് മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ വീതം പി.എം.ജി.കെ.പി. ഇൻഷ്വറൻസ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ അനസ്തീഷോളജിസ്റ്റ് ഡോ. ടി.വി. ജോയ്, കോട്ടയം മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ ജി.സോമരാജൻ എന്നിവരുടെ കുടുംബത്തിനാണിത്. ഇൻഷ്വറൻസ് തുക ബന്ധുക്കളുടെ അക്കൗണ്ടിലെത്തി.
ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി സീനിയർ ഡിവിഷണൽ മാനേജർ ഡോ. കൃഷ്ണപ്രസാദ്, അസി. മാനേജർ ആനന്ദ് സഖറിയ എന്നിവരുടെ പരിശ്രമ ഫലമായാണ് നടപടികൾ വേഗത്തിൽ പാലിച്ച് കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.പി. ഇൻഷ്വറൻസ് ക്ളെയിം നേടിക്കൊടുക്കാൻ കഴിഞ്ഞത്. ഇതുവരെ 9 ആരോഗ്യ പ്രവർത്തകർക്കാണ് ഇൻഷ്വറൻസ് ക്ളെയിം ലഭിച്ചത്.
ഡോ. ടി.വി. ജോയ് 30 വർഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ കീഴിൽ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയെ എംപാനൽ ചെയ്തതു മുതൽ ക്രിട്ടിക്കൽ കെയർ ടീമിൽ പ്രധാന പങ്കുവഹിച്ചു. രോഗികളുടെ വെന്റിലേറ്റർ പരിചരണത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 22 വർഷം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിച്ചയാളാണ് ജി. സോമരാജൻ. കൊവിഡ് രോഗികളുടെ രക്തപരിശോധന പോലെ വെല്ലുവിളികൾ നിറഞ്ഞ മേഖലയിലായിരുന്നു ജോലി. അദ്ദേഹത്തിന്റെ ഭാര്യയും, കോട്ടയം മെഡിക്കൽ കോളേജിലെ ഹെഡ് നഴ്‌സുമായ ഡെയ്‌സമ്മ ഇപ്പോഴും കൊവിഡ് ഡ്യൂട്ടിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |